Monday, August 29, 2011

പ്രത്യാശയുടെ നാളുകള്‍ വീണ്ടും..

രണ്ടാഴ്ചയായി ഒരു രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ച ഒരു സമരത്തിന്‌ താത്കാലിക അന്ത്യം ഉണ്ടായിരിക്കുന്നു. ജന മുന്നേറ്റത്തിനു മുന്നില്‍ പാര്‍ലിമെന്റിനു പോലും മുട്ട് മടക്കേണ്ടി വന്നു. എന്നാല്‍ ഇനി മുതല്‍ നിയമങ്ങള്‍ തെരുവില്‍ നിര്‍മ്മിക്കപ്പെടും എന്ന് കിരണ്‍ ബേദിയെപ്പോലെയുള്ളവര്‍ കരുതരുത്. കാലിക പ്രാധാന്യമുള്ള ഒരു പ്രശ്നം ഉയര്‍ത്തി ബഹുമാന്യനായ ഒരു ഗാന്ധിയന്‍ നിരാഹാരം തുടങ്ങിയപ്പോള്‍ ജനങ്ങള്‍ കൂടെ നിന്ന് എന്ന് കരുതി അദ്ദേഹത്തെ തുടര്‍ന്നും ഉപയോഗിച്ച് ജന നേതാക്കള്‍ ആകാം എന്ന് അവര്‍ കരുതരുത്. ഈ പ്രശ്നം ഇത്ര വഷളാക്കിയതില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആയ കപില്‍ സിബ്ബല്‍, മനീഷ് തിവാരി പോലുള്ളവര്‍ വലിയ പങ്കു വഹിച്ചപ്പോള്‍ ടീം അന്നാ യിലെ അംഗങ്ങള്‍ ആയ കിരണ്‍ ബേദിയും , അരവിന്ദ് കേജ്രിവാലും ചെറുതല്ലാത്ത പങ്കു വഹിച്ചു. MPമാര്‍ എല്ലാം ചീത്ത ആളുകളെന്നു തലയില്‍ മുണ്ടിട്ടു നാടകം കളിച്ചു കളിയാക്കിയ കിരണ്‍ ബേദിയെപ്പോലെയുള്ളവര്‍ പൊതു സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ എംപിയും കള്ളന്മാര്‍, പാര്‍ലിമെന്റ് കള്ളന്മാരുടെ കൂടാരം പൊതുജനം എന്നാല്‍ ടീം അന്നാ പറയുന്നത് മാത്രം ശരി വയ്ക്കുന്നവര്‍,അല്ലാത്തവര്‍ രാജ്യ ദ്രോഹികള്‍ ഇതൊന്നും ഗാന്ധിയന്‍ ചിന്തകള്‍ അല്ല. പാര്‍ലിമെന്റില്‍ അന്നായുടെ 3 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ സമരം പിന്‍ വലിക്കും എന്ന് അന്നാ തന്നോട് നേരിട്ട് പറഞ്ഞതാണ്‌ എന്ന് വിലാസ് റാവു പറയുന്നു. എന്നാല്‍ എല്ലാം ശുഭം എന്ന് തോന്നിയ സമയത്ത് പ്രശാന്ത്‌ ഭൂഷന്‍ വോട്ടെടുപ്പ് ഇല്ലാതെ സമരം അവാസനിക്കില്ല എന്ന് പറഞ്ഞതോടെ വീണ്ടും രംഗം വഷളായി. അതിനു കാരണം ആയി പറഞ്ഞത് ആരൊക്കെ ഇതിനേ എതിര്‍ക്കുന്നു എന്ന് തങ്ങള്‍ക്കു അറിയണം എന്നാണ്.ഇത് അഹങ്കാരത്തിന്റെ ഭാഷയാണ്. ജനാധിപത്യത്തിന്റെ അല്ല. ഇപ്പോള്‍ അന്നയും പറയുന്നു ,ജന ലോക്പലിനെ എതിര്‍ത്ത MP മാരുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചു അവരെ വീണ്ടും തിരഞ്ഞെടുക്കരുതെന്നു ജനങ്ങളോട് ആവശ്യപ്പെടും എന്ന്. അത് നല്ല കാര്യം. ഈ ആവശ്യം ജനങ്ങള്‍ അംഗീകരിച്ചാല്‍ ആ MP തോല്‍ക്കട്ടെ. പക്ഷെ വീണ്ടും ജയിച്ചു കഴിയുമ്പോള്‍ പണക്കൊഴുപ്പ് കൊണ്ട് ജയിച്ചു എന്ന് പറയരുത്. പണം കൊടുത്താല്‍ ജനം വോട്ട് ചെയ്യുമെങ്കില്‍ ഇന്ന് തമിള്‍ നാട്ടില്‍ DMK ഭരിക്കുമായിരുന്നു.സിസ്റ്റത്തിനെ വിമര്‍ശിക്കുന്നു എന്ന പേരില്‍ പൊതു ജനത്തെ വിമര്‍ശിക്കരുത്. വോട്ട് ചെയ്തു പലരെയും തോല്‍പ്പിക്കയും ജയിപ്പിക്കയും ചെയ്ത അതെ പൊതു ജനം ആണ് രാംലീലയില്‍ ഞാന്‍ അന്നാ ആണ് എന്ന് പറഞ്ഞു തടിച്ചു കൂടിയത്. തിരഞ്ഞെടുപ്പ് രംഗത്തും പരിഷ്കരണങ്ങള്‍ ആവശ്യമാണ്‌. അതിന്റെ പേരില്‍ വീണ്ടും നിരാഹാരം ഉണ്ടാകുന്നതിനു മുന്‍പ് സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകണം. അടി കിട്ടിയാലേ ഉണരൂ എന്ന സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഈ രാജ്യത്തു അടുത്ത കാലത്തുണ്ടായ ഏറ്റവും നല്ല നിയമം ആണ് വിവരാവകാശ നിയമം.ആ നിയമം UPA നടപ്പാക്കിയത് ആരും നിരാഹാരം കിടന്നിട്ടല്ല, എന്നാല്‍ സര്‍ക്കാരിന്റെ സ്വന്തം തീരുമാനം അനുസരിച്ചും അല്ല. ആ നിയമം ഉണ്ടായതില്‍ നാം ഒരു പരിധി വരെ ഇന്ന് വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന അരുണ റോയിയൊടും അരവിന്ദ് കേജ്രിവാളിനോടും കടപ്പെട്ടിരിക്കുന്നു. അത്തരം ഇടപെടലുകള്‍ ഇനിയും ഉണ്ടാകണം. സമരം മഹാ വിജയം ആയിരുന്നു എന്ന് പറയുന്നവര്‍ ഈ സമരം തുടങ്ങിയപ്പോള്‍ ടീം അന്നാ മുന്നോട് വച്ച ആവശ്യങ്ങള്‍ മറന്നുപോയവര്‍ ആണ്. ജന ലോകപാല്‍ ബില്‍ അതെ പടി ചര്‍ച്ച ഇല്ലാതെ ഉടനെ പാര്‍ലിമെന്റ് പാസ്സ് ആക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജഡീഷ്യരിയും പ്രധാനമന്ത്രിയും ലോക്പല്‍ പരിധിയില്‍ വരണം. സര്‍കാരിന്റെ ബില്‍ പിന്‍ വലിക്കണം. ആരുടെ ഫോണ്‍ ചോര്‍ത്താനും ലോക പാലിന് അധികാരം. ഇത്തരം ആവശ്യങ്ങള്‍ ഇന്ന് എവിടെ പോയി. സ്റ്റാന്റിങ് കമ്മറ്റിക്ക് ഈ ബില്‍ വിടേണ്ട എന്നായിരുന്നു വേറെ ഒരു അവശ്യം.എന്ത് കൊണ്ട് സര്‍ക്കാര്‍ ഈ സമരം നേരത്തെ അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുത്തില്ല എന്ന് ചോദിച്ചാല്‍ അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ മുന്നോട്ടു വച്ചത് കൊണ്ട് എന്ന് വേണമെങ്കില്‍ ഉത്തരം പറയാം. പാര്‍ലിമെന്റ് ചര്‍ച്ചയില്‍ BJP , സിപിഎം തുടങ്ങി ഒരു കക്ഷിയും ജഡീഷ്യറി ലോകപാല്‍ പരിധിയില്‍ വരുന്നതിനോട് യോജിച്ചില്ല. പ്രധാന മന്ത്രിയുടെ പോലും ഫോണ്‍ ചോര്‍ത്താന്‍ അധികാരം വേണമെന്ന ജനലോകപാല്‍ വ്യവസ്ഥയെ അരുണ്‍ ജെട്ളി നിശിതമായാണ് വിമര്‍ശിച്ചത്. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച അദ്ദേഹം PM ന്റെ രാജ്യ രക്ഷാ പോലുള്ള പല വിഷയങ്ങളിലെയും തീരുമാനങ്ങളെ ലോകപാല്‍ പരിധിയില്‍ നിന്നും ഒഴിവാക്കണം എന്ന് നിര്‍ദ്ദേശിച്ചു. ഇങ്ങിനെ ആയിരിക്കണം ഒരു ബില്‍ ഉണ്ടാകേണ്ടത്. അല്ലാതെ തെരുവില്‍ ചിലര്‍ എഴുതിക്കൊടുക്കുന്നത് അതെ പോലെ അംഗീകരിച്ചു കൊണ്ടല്ല. എന്തായാലും ജനശക്തിയും ജനാധിപത്യവും വിജയിച്ചതില്‍ നമുക്ക് അഭിമാനിക്കാം. ഇന്ന് ഏതു ലോക ജനതയ്ക്ക് ആണ് ഇന്ത്യയോടു അസൂയ തോന്നാത്തത് ?? നമുക്ക് അഭിമാനിക്കാം..ഇന്ത്യക്കാരന്‍ ആയതില്‍..അന്നാ ഹസരെയോടു നന്ദി പറയാം ഗാന്ധിയന്‍ സമര മുറകളുടെ പ്രസക്തി ഇന്ത്യയില്‍ അപ്രസക്തമായിട്ടില്ലെന്നു ലോകത്തിനു കാണിച്ചു കൊടുത്തതില്‍.. ഇന്ന് ഈ സമരത്തിന്റെ ശുഭാന്ത്യം ഓഹരി വിപണി ഗംഭീരമായി ആഘോഷിക്കും . പക്ഷെ പണപ്പെരുപ്പം നിയന്ത്രണ വിധേയം ആകാതെ ,പലിശ നിരക്ക് കുറയാതെ, സര്‍ക്കാര്‍ പോളിസികള്‍ തീരുമാനിക്കുന്നതിലും നടപ്പാക്കുന്നതിലും വേഗതയും സുതാര്യതയും ഉണ്ടാകാതെ കരടികളോടുള്ള വിപണിയുടെ ആഭിമുഖ്യം ഉടനെ അവസാനിക്കും എന്ന് തോന്നുന്നില്ല ..

1 comments:

R SAJU thottappally said...

sir wher r u not seeing any posts