Thursday, March 15, 2012

ഇത് നീതിയാണോ LIC?

പ്രത്യക്ഷത്തില്‍ അനീതിയുണ്ടായാല്‍ ജനം പ്രതികരിക്കും. അനീതിയാണെന്ന തോന്നല്‍ ഉണ്ടാക്കിയാലും നീതിയെന്ന് ന്യായീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്ന പ്രശ്നം ആകുമ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകില്ല. അത് കൊണ്ട് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.ONGC നടത്തിയ ഓഹരി ലേലം ആണ് ഇവിടെ ഈ സംശയം ഉണര്‍ത്തുന്നത് . ഈ സാമ്പത്തിക വര്‍ഷം 40000 കോടി രൂപ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ആണ് എങ്ങനെയും കുറച്ചു പണം കണ്ടെത്താന്‍ ആദ്യമായി ഈ ഓഹരി ലേല മാര്‍ഗ്ഗം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍ ആയത്.കേന്ദ്ര സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്ന ONGC ഓഹരികളില്‍ 5% ആണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ലേലം ആകുമ്പോള്‍ കുറഞ്ഞ വില നിശ്ചയിക്കണം. ഓഹരി വില്‍പ്പനക്ക് ചുക്കാന്‍ പിടിക്കുന്ന മര്‍ച്ചന്റ് ബാങ്കുകള്‍ നിര്‍ദ്ദേശിച്ച കുറഞ്ഞ വില 290 രൂപ. ഓഹരി വിപണിയില്‍ ഒരു ലേലവും ഇല്ലാതെ ONGC ഷെയറുകള്‍ 283 രൂപയ്ക്കു ലഭിക്കുന്ന സമയത്താണ് ഈ ഉയര്‍ന്ന വില നിശ്ചയിക്കപ്പെട്ടത്‌. മര്‍ച്ചന്റ് ബാങ്കുകള്‍ ഒരു വില നിശ്ചയിക്കുമ്പോള്‍ പ്രധാനമായും കണക്കിലെടുക്കേണ്ട കാര്യം ഈ വിലക്ക് ഓഹരി വാങ്ങാന്‍ എത്രമാത്രം താല്പര്യം വിപണിയില്‍ ഉണ്ടാകും എന്നാണ്? വിദേശ ഫണ്ടുകളും ഇന്ത്യന്‍ സ്ഥാപനങ്ങളും ഈ ഓഹരി കൈക്കലാക്കാന്‍ വലിയ മത്സരം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചതോ? ( സാധാരണ നിക്ഷേപകന്‍ പോലും പ്രതീക്ഷിച്ചത് പോലെ) ആരും തിരിഞ്ഞു നോക്കിയില്ല.ഒരൊറ്റ വിദേശ സ്ഥാപനം പോലും ലേലത്തില്‍ പങ്കെടുത്തില്ല.സര്‍ക്കാര്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചത് 42 കോടി ഷെയറുകള്‍.വാങ്ങാന്‍ ആളുണ്ടായത് വെറും 2 കോടി ഷെയറുകള്‍.ഇഷ്യൂ ദയനീയമായി പരാജയപ്പെടുന്നു എന്ന് ഉറപ്പായ അവസാന നിമിഷങ്ങളില്‍ എല്ലാവരും പ്രതീക്ഷിച്ച പോലെ LIC പ്രത്യാക്ഷപ്പെടുന്നു.12000 കോടി രൂപ മുടക്കി 303 രൂപ നിരക്കില്‍ ഓഹരികള്‍ വാങ്ങി പരാജയത്തെ വിജയമാക്കുന്നു. ലേലം നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ONGC ഓഹരി വില താഴാതെ പിടിച്ചു നിര്‍ത്താനും ഇത്തരം സമയോചിത നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടാകം.ഇഷ്യൂ നടന്നു കഴിഞ്ഞപ്പോള്‍ വന്‍ വിജയത്തില്‍ ആഹ്ലാദിക്കുന്ന സര്‍ക്കാര്‍,മര്‍ച്ചന്റ് ബാങ്കുകള്‍.പിന്നെ ആര്‍ക്കാണ് പരാതി? LIC ഈ ഇഷ്യൂ വിജയിപ്പിക്കാന്‍ 40 കോടി ഓഹരികള്‍ വാങ്ങാന്‍ (പ്രതി ഓഹരി 303.67 രൂപ ) മുടക്കിയത് ഏതാണ്ട് 12100 കോടി രൂപ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഓഹരി വില 280.85 രൂപ. അതായതു 11200 കോടി രൂപ മൊത്തം. നഷ്ടം 900 കോടി രൂപ.മാര്‍ക്കറ്റില്‍ ഉണര്‍വ് ഉണ്ടായെങ്കിലും ഈ കുറിപ്പ് എഴുതുന്ന സമയത്ത് ONGC ഓഹരി വില 285 രൂപ മാത്രം.ONGC ഈ വിലയില്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം. ഈ നിക്ഷേപം LIC എന്ന ദീര്‍ഘ കാല നിക്ഷേപകനു നഷ്ടം ഉണ്ടാക്കില്ല.എന്നാല്‍ ഇന്നും വിപണിയില്‍ 285 രൂപയ്ക്കു ലഭിക്കുന്ന ഈ ഓഹരി ഇത്ര വിലക്ക് വങ്ങേണ്ടതുണ്ടായിരുന്നോ ? ആരുടെയെങ്കിലും മുഖം രക്ഷിക്കാന്‍ സാധാരണക്കാരന്റെ പ്രീമിയം തുക ഉപയോഗിക്കുന്നത് ശരിയാണോ? LIC യുടെ ലാഭത്തില്‍ കുറവുണ്ടാകുമ്പോള്‍ പോളിസി ഉടമകളുടെ ബോണസിലും ആനുപാതിക കുറവ് ഉണ്ടാകില്ലേ? വിപണിയില്‍ ഇടിവ് ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക നഷ്ടം ആയി ഇത്തരം നഷ്ട്ടങ്ങളെ കാണാന്‍ സാധിക്കുമോ? അറിഞ്ഞു കൊണ്ട് ഉണ്ടാക്കുന്ന നഷ്ടത്തെ മറ്റു പേരുകള്‍ ചൊല്ലി അല്ലെ നാം വിളിക്കാറ്?

Wednesday, March 7, 2012

വോട്ടര്‍ മാറുകയാണ്..

കേരളത്തിലെ വോട്ടര്‍ പ്രബുദ്ധനും വടക്കുള്ളവര്‍ അത്ര വിവരമില്ലാത്തവരും എന്ന ധാരണയായിരുന്നു നമുക്ക്.പല കാര്യങ്ങളിലും നമുക്കീ മിഥ്യാ ധാരണ ഉണ്ടെന്നത് വേറെ കാര്യം.ആ ധാരണകള്‍ തിരുത്തേണ്ട കാലം കഴിഞ്ഞെന്നും വടക്ക് നിന്ന് നമുക്കും ചിലത് പഠിക്കാന്‍ ഉണ്ടെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്നത് ശക്തമായ ചതുഷ്കോണ മത്സരമാണ്. 2002 ലെ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്കു ഇഷ്ട്ടമുള്ളവര്‍ക്ക് വോട്ട് ചെയ്തു ബാക്കി ദൈവത്തിനും വിധിക്കും വിടുന്ന രീതി ആയിരുന്നു യു പി വോട്ടര്‍മാരുടെത്.എന്നാല്‍ എത്ര കോണ മത്സരം ആയാലും തങ്ങളെ ആരു ഭരിക്കണം എന്ന് ബാലറ്റ് പേപ്പറിലൂടെ തീരുമിക്കുന്ന രീതി 2007 ഇല്‍ തുടങ്ങി 2012 ലും യു പി വോട്ടര്‍ തുടര്‍ന്നു. തൂക്കു നിയമ സഭ ആയിരിക്കും എന്ന് എല്ലാവരും കരുതിയ 2007 ല്‍ മായാവതിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം നല്‍കി അവര്‍ പ്രവചനക്കാരെ ഞെട്ടിച്ചു.2012 ലും സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ്‌ സഹായത്തോടെ ഭരിക്കുമോ അതോ മായാവതി വീണ്ടും BJP സഹായത്തോടെ അധികാരത്തില്‍ എത്തുമോ എന്ന സംശയമായിരുന്നു പലര്‍ക്കും.എന്നാല്‍ മായാവതിയെ പുറത്താക്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രതികരിച്ച യുപി വോട്ടര്‍മാര്‍ ഒരു കുതിരക്കച്ചവടത്തിനും വിലപേശലിനും ഇടം നല്‍കാതെ മുലയംസിങ്ങിനെ അധികാരം ഏല്‍പ്പിച്ചിരിക്കുന്നു. കോണ്‍ഗ്രസ്‌ വോട്ടര്‍മാരും BJP വോട്ടര്‍മാരും കൊടിയുടെ നിറം നോക്കാതെ ദേശ താല്‍പ്പര്യം മുന്‍ നിര്‍ത്തി സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തു എന്ന് വേണം മനസ്സിലാക്കാന്‍.അതല്ലേ യഥാര്‍ത്ഥ പ്രബുദ്ധത?മറ്റെല്ലാ താല്പര്യങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ ആവശ്യം മനസ്സിലാക്കി ജനം വോട്ട് ചെയ്യുമ്പോഴല്ലേ ജനാധിപത്യം ശക്താമാകുക? കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് നമ്മുടെപ്രിയ കവി പാടിയത് ശരി വയ്ക്കുന്ന രീതിയില്‍ ആണ് എല്ലാ ദേശത്തെയും വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുന്നത്.തങ്ങളുടെ ഈ പ്രതികരണം കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ ദുര്‍ബ്ബലം ആക്കുമെന്നും നാടിനെ മുന്നോട്ടു നയിക്കാന്‍ പര്യാപ്തമായ ധീരമായ നടപടികള്‍ എടുക്കുന്നതില്‍ അവര്‍ കൂടുതല്‍ വിമുഖരാകും എന്നതൊന്നും അവര്‍ പരിഗണിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്താന്‍ ജനങ്ങള്‍ നല്‍കിയ ലൈസന്‍സ് ആയി ഈ ജനവിധിയെ മുലായത്തിനെ പോലെയുള്ളവര്‍ വിലയിരുത്തിയാല്‍ അത് ജനവിധിയെ അപമാനിക്കല്‍ ആകും. യു പി അടുത്ത അഞ്ചു വര്‍ഷം ആരു ഭരിക്കണം എന്ന ചോദ്യത്തിനാണ് ജനം മറുപടി നകിയത്. ദേശീയ പാര്‍ട്ടികള്‍ തമ്മില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന ബല പരീക്ഷണത്തില്‍ നിന്ന് വ്യക്തമാകുന്നത് തമ്മില്‍ ഭേദം BJP എന്ന ധാരണ ജനങ്ങള്‍ക്കുണ്ട് എന്നാണ്. കേന്ദ്രത്തിലെ നിശ്ചലമായ ഭരണ യന്ത്രം ആകാം അതിനു ഒരു കാരണം. അന്നാ ഹസാരെ നടത്തിയ സമരങ്ങള്‍ മൂലം കോണ്‍ഗ്രസ്‌ എന്നാല്‍ അഴിമതിക്കാരുടെ കൂട്ടം എന്ന ഒരു ധാരണസോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ മീഡിയയെ കൂടുതല്‍ ആശ്രയിക്കുന്ന യുവ വോട്ടര്‍മാരില്‍ ഉണ്ടാക്കിയത് മറ്റൊരു കാരണം. ഇനിയിപ്പോള്‍ ഭരണം യുപിഎ ക്ക് എളുപ്പമാകില്ല. നാടിന്റെ നല്ല ഭവിക്കു ആവശ്യമായ നടപടികള്‍ മാറ്റി വച്ച് ജന പ്രിയ നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കാനാകും ശ്രമം.അതായത് ഓഹരി വിപണിക്ക് കഷ്ട കാലം തുടരും എന്ന് സാരം. ബജറ്റില്‍ നിന്നും കാര്യമായൊന്നും വിപണി ഇനിപ്രതീക്ഷിക്കെണ്ടതില്ല. ജന വിധിയില്‍ അഭിമാനിക്കുന്നതിനു പകരം അഹങ്കരിക്കുന്ന മമതയുടെ പാത മുലായം സിംഗ് പിന്തുടരാന്‍ തീരുമാനിച്ചാല്‍ ?? കാത്തിരുന്നു കാണാം...പൂരം..

Tuesday, February 28, 2012

വിശ്വാസം, അതല്ലേ എല്ലാം..

ഓഹരി വിപണിയുടെ നില നില്‍പ്പിനു തന്നെ അടിസ്ഥാനം വിശ്വാസം ആണ്. ഒരു നിക്ഷേപകന്‍ ഒരു പ്രത്യേക ഓഹരിയില്‍ പണം മുടക്കുന്നത് അതിലൂടെ തനിക്കു നേട്ടം ഉണ്ടാകും എന്ന വിശ്വാസം കൊണ്ടാണ്.ഈ പ്രതീക്ഷക്കു അടിസ്ഥാനം പ്രധാനമായും പ്രോമോട്ടര്‍മാരില്‍ ഉള്ള വിശ്വാസം ആണ്. തങ്ങളില്‍ നിക്ഷേപകര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനു ഒരു കോട്ടവും വരാതിരിക്കാന്‍ സാദാ ജാഗരൂഗരായ പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍ ധാരാളം ഉണ്ട്. ഇന്‍ഫോസിസ് , ടാറ്റാ പോലുള്ളവര്‍. വിദേശങ്ങളില്‍ നടത്തിയ വന്‍ ഏറ്റെടുക്കല്‍ പദ്ധതികള്‍ ടാറ്റാ മോട്ടോര്‍സ് ,ടിസ്കോ തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാവിയെക്കുറിച്ച് എങ്ങും സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിക്ഷേപകര്‍ പൂര്‍ണ്ണ വിശ്വാസത്തോടെ കൂടെ നിന്നു, നല്ല നേട്ടം ഉണ്ടാക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ നേടിയെടുത്ത യശസ്സ് കളഞ്ഞു കുളിക്കാന്‍ അധിക സമയമൊന്നും വേണ്ട. നമ്മുടെ നാട്ടിലെ രണ്ടു സ്ഥാപനങ്ങളുടെ അവസ്ഥ നോക്കാം. 85 വയസ്സായ ധനലക്ഷ്മി ബാങ്ക്. 63 പിന്നിട്ട മണപ്പുറം. പുതിയ മാനേജ് മെന്റിന്റെ കീഴില്‍ ധനലക്ഷ്മി ബാങ്ക് ഉയരങ്ങള്‍ കീഴടക്കും എന്ന പ്രചാരം കുറെ കാലം നടത്തി നോക്കിയെങ്കിലും സാധാരണ നിക്ഷേപകര്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. ഒരു ഘട്ടത്തില്‍ മാനേജ് മെന്റില്‍ മാറ്റം ഉണ്ടാകാതെ ഈ ബാങ്ക് രക്ഷപ്പെടില്ല എന്ന നിക്ഷേപകരുടെ വിശ്വാസം ഓഹരി വില 2010 ഒക്ടോബറില്‍ ഉണ്ടായിരുന്ന 200+ എന്ന നിലയില്‍ നിന്നു 2011 ഡിസംബറില്‍ 45 രൂപയില്‍ താഴെ എത്തിച്ചു.പിന്നീട് അനിവാര്യമായത് സംഭവിച്ചു.സിഇഓ യുടെ രാജി. ഒട്ടു വൈകാതെ കഴിഞ്ഞ മൂന്നു മാസത്തെ പ്രവര്‍ത്തന ഫലം പുറത്തു വന്നു. പ്രകടനം ദയനീയമായിരുന്നു. എന്നാല്‍ ഓഹരി വില ക്രമേണ ഉയര്‍ന്നു കൊണ്ടേയിരുന്നു.ഇപ്പോള്‍ 75 രൂപയില്‍ എത്തി നില്‍ക്കുന്നു.നഷ്ട്ടമായ ഓഹരിയുടമകളുടെ വിശ്വാസം കുറച്ചെങ്കിലും തിരിച്ചു പിടിക്കാന്‍ ധനലക്ഷ്മിക്ക് കഴിഞ്ഞിരിക്കുന്നു. മണപ്പുറം തെറ്റുകള്‍ ഏറ്റു പറഞ്ഞു തിരുത്തല്‍ നടപടികള്‍ തുടങ്ങിയെങ്കിലും നിക്ഷേപകര്‍ അവര്‍ക്ക് മാപ്പ് കൊടുക്കാന്‍ ഇത് വരെ തയ്യാര്‍ ആയിട്ടില്ല എന്ന് വേണം ആ ഓഹരിയുടെ അടുത്ത കാലത്തെ ദയനീയ പ്രകടനത്തില്‍ നിന്നും മനസ്സിലാക്കാന്‍ . ഇനിയെങ്കിലും ഓഹരി നിക്ഷേപകരെ പാടെ അവഗണിച്ചു മുന്നോട്ടു പോകാം എന്ന ധാരണ തിരുത്താന്‍ തയ്യാറാകാത്ത സ്ഥാപനങ്ങള്‍ പുനര്‍ ചിന്തനത്തിന് തയ്യാര്‍ ആയാല്‍ അവര്‍ക്ക് നന്ന്...

Tuesday, February 14, 2012

മണപ്പുറം നന്നാവാന്‍ തീരുമാനിച്ചു??

ഓഹരി നിക്ഷേപകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാവല്‍പ്പട്ടികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ മടി കാണിക്കുന്നതും ഭയക്കുന്നതും പലപ്പോഴും കോര്പോരെറ്റ് തോന്ന്യവാസങ്ങള്‍ക്ക് കാരണമാകാറുണ്ട്. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ ചേര്‍ന്നതാണ് മണപ്പുറം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്. ഇതില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാത്രം ആണ് ലിസ്റ്റഡ് കമ്പനി . മണപ്പുറം ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ ആ കമ്പനിയിലെ സാധാരണ ഓഹരി ഉടമക്ക് യോതൊരു ബന്ധവും ഇല്ലാത്ത ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ബിസിനസ്‌ നടക്കുന്നു എന്നാണ് ആര്‍ ബി ഐ കണ്ടെത്തിയിരിക്കുന്നത്. മണപ്പുറം ഫിനാന്‍സ് ഇന്ന് നിക്ഷേപകരുടെ ആദരവ് പിടിച്ചു പറ്റിയ സ്ഥാപനം ആണ്. അവിടെ ഞാന്‍ അടക്കമുള്ള നിക്ഷേപകര്‍ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളത് ആ സ്ഥാപനത്തില്‍ ഉള്ള വിശ്വാസം മൂലം ആണ്. മണപ്പുറം ഫിനാന്‍സ് ഓഫീസില്‍ നാം ചെല്ലുന്നു. അവിടെ സ്ഥിര നിക്ഷേപം നടത്തുന്നു. ആ ഓഫീസില്‍ ഡപ്പോസിറ്റ് സ്വീകരിക്കപ്പെടുന്നു.ആ ഓഫീസി സ്റ്റാഫ്‌ അവിടത്തെ സിസ്റ്റം ഉപയോഗിച്ച് രെസീറ്റ് നല്‍കുന്നു. ആദ്യം മണപ്പുറം ബെനെഫിറ്റ് ഫണ്ട്‌ എന്ന സ്ഥാപനത്തിന്റെ പേരില്‍ ആണ് രെസീറ്റ് നല്കിയ്യിരുന്നത്. പിന്നീട് അത് മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ ആയി.മണപ്പുറം ഗോള്‍ഡ്‌ ജ്യുവല്ലറിയുടെ ഗോള്‍ഡ്‌ ഡപ്പോസിറ്റ് സ്കീം ആയ കനകധാരയുടെയും വില്‍പ്പന മണപ്പുറം ഫിനാന്‍സ് വഴി നടന്നിരുന്നു. മണപ്പുറം ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ സ്റ്റാഫ്‌, സിസ്റ്റം എല്ലാം പ്രോമോട്ടര്മാരുടെ സ്വകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്‌ നടത്താന്‍ ഉപയോഗിക്കുക എന്ന തെറ്റായ നടപടിയെ ആണ് ആര്‍ ബി ഐ ചോദ്യം ചെയ്തത്. തങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കാന്‍ ശ്രമിക്കാതെ മണപ്പുറം ഫിനാന്‍സ് എന്ന സ്വതന്ത്ര സ്ഥാപനത്തെ പൂര്‍ണ്ണമായും സ്വതന്ത്രമാക്കാന്‍ ഉള്ള നടപടികള്‍ ഉടനെ ഉണ്ടാകും എന്ന് മാനെജ്മെന്റ് വ്യക്തമാക്കിയിരിക്കുന്നു. ആ പറഞ്ഞത് അത്മാര്തമായി ആണെങ്കില്‍ അത് തീര്‍ച്ചയയും മണപ്പുറം ഓഹരി ഉടമകള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും, ഭാവിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചു മുന്നോട്ടു പോകുന്ന മറ്റു ഗ്രൂപ്പ്‌ കമ്പനികള്‍ക്കും. സുതാര്യത ,അതല്ലേ എല്ലാം.. വാല്‍കഷ്ണം:ആര്‍ ബി ഐ ഇടപെടല്‍ ഉണ്ടായ ദിവസം(ഫെബ്രുവരി 6 നു ) കൃത്യമായി ഒരു ഡയരക്ടരുടെ ഭാര്യ 5 ലക്ഷം ഓഹരികള്‍ 57.75 രൂപ പ്രതി ഓഹരി വിലക്ക് വിറ്റ വാര്‍ത്തയെ ന്യായീകരിച്ചു ശ്രി.നന്ദകുമാര്‍ പ്രസ്ഥാവന നടത്തിയത് ശരിയായ നടപടി ആണോ എന്നറിയില്ല.

Thursday, February 9, 2012

സ്വര്‍ണ്ണ വായ്പാ സ്ഥാപനങ്ങള്‍ക്ക് കാലാവസ്ഥ പ്രതികൂലം..

കഷ്ട്ട കാലം വരുമ്പോള്‍ കൂട്ടത്തോടെ എന്ന് കേട്ടിട്ടില്ലേ.അതാണ് ഇന്ന് മണപ്പുറം ഫിനാന്‍സ്ന്റെ അവസ്ഥ. ഏതാണ്ട് അതെ അവസ്ഥ യിലേക്ക് നീങ്ങുകയാണ് മുത്തൂറ്റ് ഫിനാന്‍സ് . ഉത്തരേന്ത്യയില്‍ വേര് ഉറച്ചിട്ടില്ലാത്ത ഒരു ബിസിനസ്‌ മേഖലയില്‍ രണ്ടു മലയാളി സ്ഥാപനങ്ങാല്‍ വിലസുന്നത് ചിലര്ക്കൊന്നും ദഹിക്കുന്ന കാര്യമല്ല. ഡല്‍ഹിയില്‍ വലിയ പിടിപാടൊന്നും ഇല്ലാത്ത മാനേജ്മെന്‍റ് ആയതു കൊണ്ട് ഇവരെ ഒതുക്കാന്‍ ഉളള ശ്രമങ്ങള്‍ ഒരു പരിധി വരെ എങ്കിലും വിജയം കാണാതിരിക്കില്ല. ഇത്തരം സ്ഥാപങ്ങള്‍ക്ക് പണത്തിന്റെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ പാടില്ല.കൂടുതല്‍ സ്വര്‍ണ്ണം പണയ വസ്തു ആയി കയ്യിലെത്തുമ്പോള്‍ കൂടുതല്‍ പണം പണയം നല്‍കുന്നവര്‍ക്ക് കൊടുക്കണം.അത് കൊണ്ടാണ് ഇവര്‍ കൂടുതല്‍ പലിശ നല്‍കി പണം സംഭരിക്കാന്‍ ശ്രമിക്കുന്നത് .പണ ലഭ്യത തടയുന്ന രീതിയില്‍ ആര്‍ബിഐ നീക്കം ഉണ്ടായ ഉടനെ ഇപ്പോള്‍ ഇവരുടെ ബിസിനസ്‌ വലിയ തോതില്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ ഉളള നടപടികളിലേക്ക് ആര്‍ ബി ഐ നീങ്ങുന്നു. പൊതു ജനങ്ങളുടെ സാമ്പത്തിക സുരക്ഷയെ ഉദ്ദേശിച്ചുള്ള നടപടി ആയതു കൊണ്ട് ആര്‍ക്കും വലുതായി എതിര്‍ക്കാനും കഴിയില്ല.സാധാരണ നിക്ഷേപകന് ചെയ്യാവുന്നത് തല്ക്കാലം മുത്തൂറ്റ് മണപ്പുറം ഓഹരികളിലെ നിക്ഷേപം കുറയ്ക്കുക എന്നത് മാത്രം ആണ്..

Tuesday, February 7, 2012

ഇതാണോ പത്ര ധര്‍മ്മം?

സമൂഹത്തിലെ അനീതിക്കെതിരെ പട പൊരുതുന്നവര്‍ ആണ് മാധ്യമങ്ങള്‍ എന്ന് നമുക്കറിയാം. ആരെക്കുറിച്ചും എന്തും എഴുതാനും പറയാനും അവര്‍ക്ക് മടിയില്ല. അവര്‍ ജനങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുന്നു. എന്ന് കരുതി അവര്‍ എല്ലാം അങ്ങ് തുറന്നു പറഞ്ഞു കളയും എന്ന് കരുതരുത്. വാര്‍ത്ത‍ സാധാരണ പൌരനോ, മുഖ്യമന്ത്രിക്കോ പ്രധാന മന്ത്രിക്കോ എതിരായാല്‍ അവര്‍ പൊടിപ്പും തൊങ്ങലും വച്ച് അത് ജനങ്ങളില്‍ എത്തിക്കും. എന്നാല്‍ അത് തങ്ങള്‍ക്കു വാരിക്കോരി പരസ്യങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനത്തിന് എതിരായാലോ? അപ്പോള്‍ പത്ര ധര്‍മ്മത്തില്‍ അറിയാതെ സ്വല്‍പ്പം മായം കലരും. ഇന്നത്തെ വാണിജ്യ വാര്‍ത്തകളില്‍ മലയാളി അറിയേണ്ട ഒരു വളരെ പ്രധാന വാര്‍ത്ത‍ ഉണ്ടായിരുന്നു. മണപ്പുറം ഫിനാന്‍സ് പൊതു ജങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം ആണെന്ന് ആര്‍ ബി ഐ പറഞ്ഞതായാണ് വാര്‍ത്ത‍.ഈ വാര്‍ത്ത‍ ഇന്ന് കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ്‌ ഓഫ് ഇന്ത്യ വളരെ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.എന്നാല്‍ ഈ പത്രത്തോടൊപ്പം ലഭിക്കുന്ന മലയാളത്തിലെ ഏറ്റവും പ്രശസ്ഥമായ പത്രം ഈ വാര്‍ത്ത‍ നല്‍കിയില്ല. മറ്റു പ്രധാന മലയാള പത്രങ്ങളിലും ഈ വാര്‍ത്ത‍ കണ്ടില്ല.എന്ത് കൊണ്ടാണ് ഈ വാര്‍ത്ത‍ മാധ്യമങ്ങള്‍ മൂടി വച്ചത്. ആര്‍ ബി ഐ കേരളത്തിലെ ഒരു സ്ഥാപനത്തെക്കുറിച്ച് ഇത്രയും ഗൗരവമുള്ള ഒരു ആരോപണം ഉന്നയിച്ചിട്ടു അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല എന്ന് തീരുമാനച്ചത് ആരാണ്? എന്തിനാണ്? പത്രങ്ങള്‍ പരസ്യം നല്‍കുന്നവനു വേണ്ടിയാണോ പ്രവര്‍ത്തിക്കേണ്ടത്? മണപ്പുറം ഓഹരി വില ഇന്ന് 20% ആണ് ഇടിഞ്ഞത്. ഇത് ഒരു താല്‍ക്കാലിക പ്രതിസന്ധി ആയി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. കൂടുതല്‍ സുതാര്യമായ ധന സമാഹരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ആര്‍ ബി ഐ യുടെ അനുമതിയോടെ പൂര്‍വാധികം ശക്തിയോടെ മണപ്പുറം മുന്നോട്ടു പോകും. ഇന്നത്തെ തകര്‍ച്ച നാളെ കാലത്തും തുടര്‍ന്നാല്‍ ഈ കമ്പനി ഓഹരികള്‍ കൂടുതല്‍ സ്വന്തമാക്കാന്‍ ശ്രമിക്കും.ഈ ഓഹരി ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടുവെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടായില്ല. NSE യില്‍ മാത്രം ഇന്ന് ഏതാണ്ട് 2 കോടി 67 ലക്ഷം മണപ്പുറം ഓഹരികള്‍ ആണ് കൈ മാറ്റം ചെയ്യപ്പെട്ടത്..

Monday, February 6, 2012

ധനലക്ഷ്മി ബാങ്കിന് എന്ത് സംഭവിക്കും?

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ധനലക്ഷ്മി ബാങ്ക് സിഇഓ അമിതാഭ് ചതുര്‍വേദി ഇന്ന് രാജി സമര്‍പ്പിച്ചു. ഈ വാര്‍ത്ത‍ക്ക് നിക്ഷേപകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം ആയിരിക്കാം .സ്വാഗതം ചെയ്യപ്പെടേണ്ട വാര്‍ത്ത‍ എന്നാണ് എന്റെ അഭിപ്രായം.ഇനി എന്തായാലും റിലയന്‍സ് കാപിറ്റല്‍ ഈ ബാങ്ക് ഉടനെ ഏറ്റെടുക്കും എന്ന പ്രചരണം ഉണ്ടാകാന്‍ ഇടയില്ല.കാരണം ചതുര്‍വേദി ഈ ബാങ്കില്‍ എത്തിയത് തന്നെ റിലയന്‍സ് ടേക്ക് ഓവറിനു കളം ഒരുക്കാന്‍ ആയിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഈ കമ്പനിയെ അടുത്തറിയാന്‍ ശ്രമിച്ചവരില്‍ ഭൂരിഭാഗവും. ചതുര്‍വേദിയെ പിന്തുടര്‍ന്ന് ഇനിയും ചിലര്‍ കൂടി ധനക്ഷ്മി വിട്ടേക്കാം.എന്നാല്‍ ഈ രാജികള്‍ ഓഹരി വിലയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതികരണം താല്‍ക്കാലികം ആകും. എന്നാല്‍ എല്ലാവരും ഉറ്റു നോക്കുന്നത് കമ്പനി പുറത്തു വിടാന്‍ പോകുന്ന ത്രൈമാസ പ്രവര്‍ത്തന ഫലത്തില്‍ ആയിരിക്കും. അത് വളരെ നിരാശജനകം ആകുമെന്ന് തന്നെ വേണം കരുതാന്‍. ബാങ്ക് ലോണ്‍ ബുക്കില്‍ ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളില്‍ വന്‍ വര്‍ദ്ധന (44%) രേഖപ്പെടുത്തിയിരുന്നു. നല്ല കാര്യം.എന്നാല്‍ ഈ ലോണ്‍ വര്‍ദ്ധന കിട്ടാക്കടങ്ങള്‍ എത്ര കണ്ടു വര്‍ദ്ധിപ്പിക്കും എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ലോണ്‍ ബുക്ക്‌ ക്വാളിറ്റി മോശമാണ് എങ്കില്‍ ഈ ബാങ്ക് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയും മറ്റേതെങ്കിലും ബാങ്ക് ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും.ഇത്തരം ഒരു ഏറ്റെടുക്കല്‍ ഈ ബാങ്ക് ഓഹരി നിക്ഷേപര്‍ക്ക് ഗുണം ചെയ്യാന്‍ ഇടയില്ല. എന്തായാലും ചതുര്‍വേദി പോയ നിലക്ക് റിസ്ക് എടുത്തും നിക്ഷേപം കുറച്ചു നാള്‍ തുടരാന്‍ തന്നെ ആണ് എന്റെ തീരുമാനം.

Sunday, December 18, 2011

ഭയം അനുഗ്രഹമായേക്കാം...

മുങ്ങി താഴുന്ന ഓഹരി നിക്ഷേപകന് ഒരു കച്ചിത്തുരുമ്പ് എങ്കിലും അടുത്തെങ്ങും ലഭിക്കും എന്ന പ്രതീക്ഷ ഇല്ലാതായിരിക്കുന്നു.റീടെയില്‍ എഫ് ഡി ഐ തീരുമാനം രക്ഷക്കെത്തും എന്ന് കരുതി.അതിനെ മമത ഒരു വിരല്‍ കൊണ്ട് മുക്കി.ആര്‍ ബി ഐ കണ്ണടച്ച് ഇരുട്ടാക്കല്‍ അവസാനിപ്പിക്കും എന്ന് കരുതി അതും ഉണ്ടായില്ല. 2G സ്കാം ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒന്നും ചെയ്യാതിരിക്കല്‍ ആണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാകണം. ഇത്രയും മോശം ഒരു ഭരണം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാകില്ല,ഇനി ഉണ്ടാകാതെയും ഇരിക്കട്ടെ. ഇടയ്ക്കിടെ യോഗം ചേര്‍ന്ന് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ എല്ലാം ശരിയാകും എന്ന് കരുതുന്ന ആര്‍ ബി ഐ .അവര്‍ എന്ത് ചെയ്താലും ബലേ ഭേഷ് പറയുന്ന ധനമന്ത്രി. ഇങ്ങിനെ പലിശ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് മാത്രം പണപ്പെരുപ്പം ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ എന്ന് ഒരിക്കല്‍ പത്രക്കാര്‍ ചോദിച്ചപ്പോള്‍ ആര്‍ ബി ഐ ക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. ഉയരുന്ന പലിശ നിരക്ക് വ്യാവസായിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉടനെയുണ്ടായി മറുപടി. ഇത് വരെ അതിന്റെ ഒരു സൂചനയും കണ്ടു തുടങ്ങിയിട്ടില്ല എന്ന്.ഒരു തല്ലു കൊണ്ട് ചത്തില്ലെങ്കില്‍ ചാകുന്നത് വരെ തല്ലുക എന്നതാണോ നയം? രണ്ടക്ക സാമ്പത്തിക വളര്‍ച്ച ലക്‌ഷ്യം വയ്ക്കുന്ന രാജ്യം ഏറ്റവും ഒടുവില്‍ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തെ വ്യാവസായിക വളര്‍ച്ച -5.1%. ഇങ്ങിനെ ഞടുക്കുന്ന വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ സമാശ്വാസ വാക്കുകളുമായി പ്രധാന മന്ത്രി വരെ രംഗത്ത്‌ വരാറുണ്ടായിരുന്നു. ഇന്നതൊന്നും ഗൌനിക്കാന്‍ ധനമന്ത്രിക്കോ അലുവാലിയക്കോ പോലും സമയമില്ല.നിരന്തരമായ പലിശ നിരക്ക് വര്‍ദ്ധന വ്യവസായങ്ങളെ തകര്‍ക്കുമെന്ന് ആര്‍ ബി ഐ ക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്ക്കും നേരത്തെ അറിയാമായിരുന്നു. ഇപ്പോള്‍ ഒക്ടോബര്‍ IIP നമ്പറുകള്‍ പുറത്തു വന്നപ്പോള്‍ ആര്‍ ബി ഐ ക്കും മനസ്സിലായി. പ്രത്യക്ഷത്തില്‍ കണ്ടു ബോധ്യപ്പെട്ട ശേഷം മാത്രം. എങ്കിലും റിപ്പോ നിരക്കുകളിലോ പലിശ നിരക്കുകളിലോ ചെറിയ കുറവ് പോലും വരുത്താന്‍ തയ്യാറായുമില്ല.ഫലമോ? ഓഹരി സൂചികകള്‍ 25 മാസത്തെ ഏറ്റവും കുറഞ്ഞ ലെവലില്‍ എത്തി. ഓഹരി സൂചികകള്‍ 2008 ലെ ലെവലിലേക്ക് താഴുമോ? സാധ്യതാ കുറവാണ്, പക്ഷെ ഭരണം കൈവശമുള്ളവര്‍ അതിനുള്ള തീവ്ര ശ്രമത്തിലാണെന്ന് വേണം കരുതാം.വിദേശ നിക്ഷേപര്‍ വലിയ വില്‍പ്പനക്കാരാകാന്‍ മാത്രം വലിയ നിക്ഷേപങ്ങള്‍ അടുത്തൊന്നും നടത്തിയിട്ടില്ല. 2008 ല്‍ ചെറിയ നിക്ഷേപകര്‍ ഓഹരി നിക്ഷേപത്തോട്‌ വിട പറഞ്ഞതാണ് അവരില്‍ ചെറിയ ഒരു വിഭാഗം മാത്രമേ ഇന്ന് മാര്‍ക്കറ്റില്‍ അവശേഷിക്കുന്നുള്ളൂ.അത് കൊണ്ട് വലിയ ഒരു വില്‍പ്പന സമ്മര്‍ദ്ദം ആ വിഭാഗത്തില്‍ നിന്നും ഇനി ഉണ്ടാകാന്‍ ഇടയില്ല. മാര്‍ക്കെറ്റ് മുന്നോട്ടു പോകണമെങ്കില്‍ (ഇടയ്ക്കിടെ ഉണ്ടായേക്കാവുന്ന ടെക്നിക്കല്‍ പുള്‍ ബാക്ക് ഒഴികെ ) സര്‍ക്കാര്‍ പോളിസി രംഗത്ത്‌ ശക്തമായ നടപടികള്‍ക്ക് തയ്യാറാകണം. ഇന്ത്യയില്‍ ഭരണം നടക്കുന്നുണ്ടെന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കണം.ഇപ്പോള്‍ തന്നെ എന്താണ് നടക്കുന്നത്? അന്നാ ഹസാരെ എന്ന വ്യക്തിയെ താങ്കളുടെ നേട്ടങ്ങള്‍ക്ക്‌ എങ്ങിനെ ഉപയോഗിക്കാം എന്നാണ് കൂടെ നില്‍ക്കുന്നവരും പ്രതി പക്ഷവും ആലോചിക്കുന്നത്. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ കൂടി ലോക്പാല്‍ പരിധിയില്‍ കൊണ്ട് വരുന്നതും, ന്യായാധിപരും, സി ബി ഐ യും പ്രധാനമന്ത്രിയും അടക്കം സര്‍വ്വവും കാല്‍കീഴില്‍ വരുന്നതോടെ ലോക്പല്‍ ഒരു പക്ഷെ ഭസ്മാസുരന്റെ രൂപം കൈക്കൊള്ളാന്‍ സാധ്യതാ ഉണ്ടെന്നു അറിയാത്തവര്‍ അല്ല ഇന്ത്യയിലെ പ്രതി പക്ഷം.ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനു മുകളില്‍ ചിലരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സൂപ്പര്‍ ഭരണകൂടം ആയിക്കൂടെന്നില്ല ഈ സര്‍വ്വ ശകതനായ ലോക് പാല്‍. എന്നാല്‍ അന്നാ പറയുന്നതൊക്കെ(അതോ പറയിപ്പിക്കുന്നതോ) ശരിയാണെന്നും ഇതൊക്കെ നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് അവര്‍ അഴിമതിക്കാര്‍ ആയതു കൊണ്ടാണെന്ന് ജനങ്ങളോട് പറഞ്ഞാല്‍ രാഷ്ട്രീയ ലാഭം നേടാമെന്ന് പ്രതിപക്ഷം കരുതുന്നു. എങ്കില്‍ പിന്നെ അത് തന്നെ നടക്കട്ടെ എന്ന് തീരുമാനിക്കാന്‍ ഇന്ന് മന്ത്രി സഭക്ക് കഴിഞ്ഞാല്‍ അത് ഭാവിയില്‍ എല്ലാവര്ക്കും ദോഷം ചെയ്യുമെങ്കിലും തല്ക്കാല നേട്ടം ഭരിക്കുന്നവര്‍ക്കുണ്ടാകും. ഈ മാസാവസാനം നടക്കാനിരിക്കുന്ന മെഗാ ലൈവ് അന്നാ സമരം ഉണ്ടാകില്ല. എങ്കില്‍ ശ്വാസം വിടാനും കുറച്ചെങ്കിലും ഭരണം നടത്താനും കഴിയും. എന്നാല്‍ ഇതില്‍ സര്‍ക്കാരിനു താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ അവസ്ഥ നോക്കൂ. രോഗബാധിത ആയ ശേഷം യുപിഎ ചെയര്‍പെര്സന്‍ പൂര്‍ണ്ണ നിശബ്ദ ആയിരിക്കുന്നു. പ്രശ്നങ്ങള്‍ കഴിയുന്നത്ര മോശമാക്കി പരിഹാരം തേടുക എന്ന പ്രധാന മന്ത്രിയുടെ നയത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ മുല്ലപ്പെരിയാര്‍ നയവും ഇപ്പോള്‍ നടത്തിയിരിക്കുന്ന കൂടംകുളം പ്രസ്ഥാവനയും.കൂടംകുളത്തെ ജനങളുടെ ആശങ്ക അകറ്റി മുന്നോട്ടു പോകേണ്ട പ്രധാന മന്ത്രി പദ്ധതിയുടെ ഉദ്ഘാടന സമയം റഷ്യ യില്‍ പോയി പ്രഖ്യാപിക്കുന്നത് ആ പദ്ധതി വൈകിപ്പിക്കാനെ സഹായിക്കൂ എന്ന് തോന്നുന്നു.അതെ നയം തന്നെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും. തനിക്കു ചുറ്റും ഉരുണ്ടു കൂടുന്ന അഴിമതിയുടെ വലിയ ആരോപണങ്ങളെ നേരിടാന്‍ ചിദംബരം കണ്ടു പിടിച്ചത് മലയാളിയെ പ്രകോപിച്ച്‌ പ്രാദേശിക പിന്തുണ ആര്‍ജജിക്കുക എന്ന അന്തസ്സില്ല്ലാത്ത വഴിയാണ്. ധന മന്ത്രിയോ ? കേന്ദ്ര മന്ത്രി സഭ എടുത്ത റീടെയില്‍ എഫ് ഡിഐ അനുവദിച്ച തീരുമാനം പിന്‍വലിച്ച തീരുമാനം അറിയിക്കാന്‍ ചുമതലപ്പെടുത്തിയത് കേന്ദ്ര മന്ത്രി അല്ലാത്ത പ്രാദേശിക പാര്‍ട്ടി നേതാവിനെ. ഈ ഒളിച്ചു കളി എന്നെങ്കിലും അവസാനിക്കുമോ? വാങ്ങിയ ഓഹരികള്‍ക്ക് വില കുറയുമ്പോള്‍ കൂടുതല്‍ വാങ്ങി ആവറേജ് ചെയ്യുന്ന രീതി സാധാരണ സമയങ്ങളില്‍ ഗുണം ചെയ്തേക്കാം. എന്നാല്‍ ഇങ്ങിനെ ബോട്ടം എവിടെ ആണെന്ന് ഒരു പിടിയും ഇല്ലാത്ത ഒരു വിപണിയില്‍ അത് ദോഷം ചെയ്തേക്കാം.ഇത് നിക്ഷേപകനെ ഭീതിപ്പെടുത്തുന്ന മാര്‍ക്കറ്റ് ആണ്. ആദ്യം കുറച്ചു പേരെ മാത്രം ബാധിച്ചിരുന്ന ഭീതി ദിവസം കഴിയും തോറും കൂടുതല്‍ പേരിലേക്ക് പടരുന്നു. ഇങ്ങിനെ ഒരു ടോട്ടല്‍ പാനിക് ഉണ്ടാകുന്നതു വരെ കൂടുതല്‍ ആവരേജിംഗ് നടത്തി കാത്തിരിക്കുന്നവരോ നേരത്തെ ഭീതി ബാധിച്ചു മാറി നില്‍ക്കുന്നവരോ ആരായിരിക്കും അന്തിമ വിശകലനത്തില്‍ നേട്ടം ഉണ്ടാക്കുക? എല്ലാ ഓഹരികളും വിറ്റു ഒരു നിക്ഷേപകന് മാറി നില്ക്കാന്‍ കഴിയില്ല.എന്നാല്‍ തനിക്കു വ്യക്തമായ അറിവുള്ള കമ്പനികളിലേക്ക് നിക്ഷേപം ചുരുക്കണം.മിഡ് കേപ് ഓഹരികള്‍ നല്ല അന്തരീക്ഷത്തില്‍ മികച്ച നേട്ടം ഉണ്ടാക്കും. എന്നാല്‍ വളര്‍ച്ചക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള സാഹചര്യം ഇല്ലാതാകുക,ലാഭം മുഴുവന്‍ പലിശ ഇനത്തില്‍ നഷ്ടം ആകുക ,ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലതാകുക, ആവശ്യക്കാര്‍ ഇല്ലാതാകുക പോലുള്ള അവസരം ഉണ്ടാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വലിയ കമ്പനികള്‍ക്ക് കഴിയും. എന്നാല്‍ ചെറിയ കമ്പനികള്‍ പലതും ഇത്തരം അവസ്ഥയെ അതിജീവിക്കില്ല. അത് കൊണ്ട് വിപരീത സാഹചര്യങ്ങളില്‍ വ്യക്തമായി ധാരണകള്‍ ഉള്ള ചെറിയ കമ്പനികളില്‍ മാത്രം നിക്ഷേപിച്ചു കൂടുതല്‍ നിക്ഷേപങ്ങള്‍ ഒരേ സമയം വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന (ഉദാഹരാണം: ITC) ബ്ലൂ ചിപ്പ് ഓഹരികളിലേക്ക് മാറ്റുക .സ്റ്റോപ്പ്‌ ലോസ് നിര്‍ബന്ധമായും പാലിക്കുക. ഇതൊക്കെയേ ഇപ്പോള്‍ നമുക്ക് ചെയ്യാനാകൂ...