Food inflation fell sharply to a near four year low of 1.81 per cent for the week ended December 10 as prices of essential items like vegetables, onion, potato and wheat declined

Sunday, December 18, 2011

ഭയം അനുഗ്രഹമായേക്കാം...

മുങ്ങി താഴുന്ന ഓഹരി നിക്ഷേപകന് ഒരു കച്ചിത്തുരുമ്പ് എങ്കിലും അടുത്തെങ്ങും ലഭിക്കും എന്ന പ്രതീക്ഷ ഇല്ലാതായിരിക്കുന്നു.റീടെയില്‍ എഫ് ഡി ഐ തീരുമാനം രക്ഷക്കെത്തും എന്ന് കരുതി.അതിനെ മമത ഒരു വിരല്‍ കൊണ്ട് മുക്കി.ആര്‍ ബി ഐ കണ്ണടച്ച് ഇരുട്ടാക്കല്‍ അവസാനിപ്പിക്കും എന്ന് കരുതി അതും ഉണ്ടായില്ല. 2G സ്കാം ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒന്നും ചെയ്യാതിരിക്കല്‍ ആണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാകണം. ഇത്രയും മോശം ഒരു ഭരണം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാകില്ല,ഇനി ഉണ്ടാകാതെയും ഇരിക്കട്ടെ. ഇടയ്ക്കിടെ യോഗം ചേര്‍ന്ന് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ എല്ലാം ശരിയാകും എന്ന് കരുതുന്ന ആര്‍ ബി ഐ .അവര്‍ എന്ത് ചെയ്താലും ബലേ ഭേഷ് പറയുന്ന ധനമന്ത്രി. ഇങ്ങിനെ പലിശ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് മാത്രം പണപ്പെരുപ്പം ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ എന്ന് ഒരിക്കല്‍ പത്രക്കാര്‍ ചോദിച്ചപ്പോള്‍ ആര്‍ ബി ഐ ക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. ഉയരുന്ന പലിശ നിരക്ക് വ്യാവസായിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉടനെയുണ്ടായി മറുപടി. ഇത് വരെ അതിന്റെ ഒരു സൂചനയും കണ്ടു തുടങ്ങിയിട്ടില്ല എന്ന്.ഒരു തല്ലു കൊണ്ട് ചത്തില്ലെങ്കില്‍ ചാകുന്നത് വരെ തല്ലുക എന്നതാണോ നയം? രണ്ടക്ക സാമ്പത്തിക വളര്‍ച്ച ലക്‌ഷ്യം വയ്ക്കുന്ന രാജ്യം ഏറ്റവും ഒടുവില്‍ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തെ വ്യാവസായിക വളര്‍ച്ച -5.1%. ഇങ്ങിനെ ഞടുക്കുന്ന വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ സമാശ്വാസ വാക്കുകളുമായി പ്രധാന മന്ത്രി വരെ രംഗത്ത്‌ വരാറുണ്ടായിരുന്നു. ഇന്നതൊന്നും ഗൌനിക്കാന്‍ ധനമന്ത്രിക്കോ അലുവാലിയക്കോ പോലും സമയമില്ല.നിരന്തരമായ പലിശ നിരക്ക് വര്‍ദ്ധന വ്യവസായങ്ങളെ തകര്‍ക്കുമെന്ന് ആര്‍ ബി ഐ ക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്ക്കും നേരത്തെ അറിയാമായിരുന്നു. ഇപ്പോള്‍ ഒക്ടോബര്‍ IIP നമ്പറുകള്‍ പുറത്തു വന്നപ്പോള്‍ ആര്‍ ബി ഐ ക്കും മനസ്സിലായി. പ്രത്യക്ഷത്തില്‍ കണ്ടു ബോധ്യപ്പെട്ട ശേഷം മാത്രം. എങ്കിലും റിപ്പോ നിരക്കുകളിലോ പലിശ നിരക്കുകളിലോ ചെറിയ കുറവ് പോലും വരുത്താന്‍ തയ്യാറായുമില്ല.ഫലമോ? ഓഹരി സൂചികകള്‍ 25 മാസത്തെ ഏറ്റവും കുറഞ്ഞ ലെവലില്‍ എത്തി. ഓഹരി സൂചികകള്‍ 2008 ലെ ലെവലിലേക്ക് താഴുമോ? സാധ്യതാ കുറവാണ്, പക്ഷെ ഭരണം കൈവശമുള്ളവര്‍ അതിനുള്ള തീവ്ര ശ്രമത്തിലാണെന്ന് വേണം കരുതാം.വിദേശ നിക്ഷേപര്‍ വലിയ വില്‍പ്പനക്കാരാകാന്‍ മാത്രം വലിയ നിക്ഷേപങ്ങള്‍ അടുത്തൊന്നും നടത്തിയിട്ടില്ല. 2008 ല്‍ ചെറിയ നിക്ഷേപകര്‍ ഓഹരി നിക്ഷേപത്തോട്‌ വിട പറഞ്ഞതാണ് അവരില്‍ ചെറിയ ഒരു വിഭാഗം മാത്രമേ ഇന്ന് മാര്‍ക്കറ്റില്‍ അവശേഷിക്കുന്നുള്ളൂ.അത് കൊണ്ട് വലിയ ഒരു വില്‍പ്പന സമ്മര്‍ദ്ദം ആ വിഭാഗത്തില്‍ നിന്നും ഇനി ഉണ്ടാകാന്‍ ഇടയില്ല. മാര്‍ക്കെറ്റ് മുന്നോട്ടു പോകണമെങ്കില്‍ (ഇടയ്ക്കിടെ ഉണ്ടായേക്കാവുന്ന ടെക്നിക്കല്‍ പുള്‍ ബാക്ക് ഒഴികെ ) സര്‍ക്കാര്‍ പോളിസി രംഗത്ത്‌ ശക്തമായ നടപടികള്‍ക്ക് തയ്യാറാകണം. ഇന്ത്യയില്‍ ഭരണം നടക്കുന്നുണ്ടെന്ന ധാരണ ജനങ്ങളില്‍ ഉണ്ടാക്കണം.ഇപ്പോള്‍ തന്നെ എന്താണ് നടക്കുന്നത്? അന്നാ ഹസാരെ എന്ന വ്യക്തിയെ താങ്കളുടെ നേട്ടങ്ങള്‍ക്ക്‌ എങ്ങിനെ ഉപയോഗിക്കാം എന്നാണ് കൂടെ നില്‍ക്കുന്നവരും പ്രതി പക്ഷവും ആലോചിക്കുന്നത്. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ കൂടി ലോക്പാല്‍ പരിധിയില്‍ കൊണ്ട് വരുന്നതും, ന്യായാധിപരും, സി ബി ഐ യും പ്രധാനമന്ത്രിയും അടക്കം സര്‍വ്വവും കാല്‍കീഴില്‍ വരുന്നതോടെ ലോക്പല്‍ ഒരു പക്ഷെ ഭസ്മാസുരന്റെ രൂപം കൈക്കൊള്ളാന്‍ സാധ്യതാ ഉണ്ടെന്നു അറിയാത്തവര്‍ അല്ല ഇന്ത്യയിലെ പ്രതി പക്ഷം.ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനു മുകളില്‍ ചിലരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സൂപ്പര്‍ ഭരണകൂടം ആയിക്കൂടെന്നില്ല ഈ സര്‍വ്വ ശകതനായ ലോക് പാല്‍. എന്നാല്‍ അന്നാ പറയുന്നതൊക്കെ(അതോ പറയിപ്പിക്കുന്നതോ) ശരിയാണെന്നും ഇതൊക്കെ നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് അവര്‍ അഴിമതിക്കാര്‍ ആയതു കൊണ്ടാണെന്ന് ജനങ്ങളോട് പറഞ്ഞാല്‍ രാഷ്ട്രീയ ലാഭം നേടാമെന്ന് പ്രതിപക്ഷം കരുതുന്നു. എങ്കില്‍ പിന്നെ അത് തന്നെ നടക്കട്ടെ എന്ന് തീരുമാനിക്കാന്‍ ഇന്ന് മന്ത്രി സഭക്ക് കഴിഞ്ഞാല്‍ അത് ഭാവിയില്‍ എല്ലാവര്ക്കും ദോഷം ചെയ്യുമെങ്കിലും തല്ക്കാല നേട്ടം ഭരിക്കുന്നവര്‍ക്കുണ്ടാകും. ഈ മാസാവസാനം നടക്കാനിരിക്കുന്ന മെഗാ ലൈവ് അന്നാ സമരം ഉണ്ടാകില്ല. എങ്കില്‍ ശ്വാസം വിടാനും കുറച്ചെങ്കിലും ഭരണം നടത്താനും കഴിയും. എന്നാല്‍ ഇതില്‍ സര്‍ക്കാരിനു താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ അവസ്ഥ നോക്കൂ. രോഗബാധിത ആയ ശേഷം യുപിഎ ചെയര്‍പെര്സന്‍ പൂര്‍ണ്ണ നിശബ്ദ ആയിരിക്കുന്നു. പ്രശ്നങ്ങള്‍ കഴിയുന്നത്ര മോശമാക്കി പരിഹാരം തേടുക എന്ന പ്രധാന മന്ത്രിയുടെ നയത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ മുല്ലപ്പെരിയാര്‍ നയവും ഇപ്പോള്‍ നടത്തിയിരിക്കുന്ന കൂടംകുളം പ്രസ്ഥാവനയും.കൂടംകുളത്തെ ജനങളുടെ ആശങ്ക അകറ്റി മുന്നോട്ടു പോകേണ്ട പ്രധാന മന്ത്രി പദ്ധതിയുടെ ഉദ്ഘാടന സമയം റഷ്യ യില്‍ പോയി പ്രഖ്യാപിക്കുന്നത് ആ പദ്ധതി വൈകിപ്പിക്കാനെ സഹായിക്കൂ എന്ന് തോന്നുന്നു.അതെ നയം തന്നെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും. തനിക്കു ചുറ്റും ഉരുണ്ടു കൂടുന്ന അഴിമതിയുടെ വലിയ ആരോപണങ്ങളെ നേരിടാന്‍ ചിദംബരം കണ്ടു പിടിച്ചത് മലയാളിയെ പ്രകോപിച്ച്‌ പ്രാദേശിക പിന്തുണ ആര്‍ജജിക്കുക എന്ന അന്തസ്സില്ല്ലാത്ത വഴിയാണ്. ധന മന്ത്രിയോ ? കേന്ദ്ര മന്ത്രി സഭ എടുത്ത റീടെയില്‍ എഫ് ഡിഐ അനുവദിച്ച തീരുമാനം പിന്‍വലിച്ച തീരുമാനം അറിയിക്കാന്‍ ചുമതലപ്പെടുത്തിയത് കേന്ദ്ര മന്ത്രി അല്ലാത്ത പ്രാദേശിക പാര്‍ട്ടി നേതാവിനെ. ഈ ഒളിച്ചു കളി എന്നെങ്കിലും അവസാനിക്കുമോ? വാങ്ങിയ ഓഹരികള്‍ക്ക് വില കുറയുമ്പോള്‍ കൂടുതല്‍ വാങ്ങി ആവറേജ് ചെയ്യുന്ന രീതി സാധാരണ സമയങ്ങളില്‍ ഗുണം ചെയ്തേക്കാം. എന്നാല്‍ ഇങ്ങിനെ ബോട്ടം എവിടെ ആണെന്ന് ഒരു പിടിയും ഇല്ലാത്ത ഒരു വിപണിയില്‍ അത് ദോഷം ചെയ്തേക്കാം.ഇത് നിക്ഷേപകനെ ഭീതിപ്പെടുത്തുന്ന മാര്‍ക്കറ്റ് ആണ്. ആദ്യം കുറച്ചു പേരെ മാത്രം ബാധിച്ചിരുന്ന ഭീതി ദിവസം കഴിയും തോറും കൂടുതല്‍ പേരിലേക്ക് പടരുന്നു. ഇങ്ങിനെ ഒരു ടോട്ടല്‍ പാനിക് ഉണ്ടാകുന്നതു വരെ കൂടുതല്‍ ആവരേജിംഗ് നടത്തി കാത്തിരിക്കുന്നവരോ നേരത്തെ ഭീതി ബാധിച്ചു മാറി നില്‍ക്കുന്നവരോ ആരായിരിക്കും അന്തിമ വിശകലനത്തില്‍ നേട്ടം ഉണ്ടാക്കുക? എല്ലാ ഓഹരികളും വിറ്റു ഒരു നിക്ഷേപകന് മാറി നില്ക്കാന്‍ കഴിയില്ല.എന്നാല്‍ തനിക്കു വ്യക്തമായ അറിവുള്ള കമ്പനികളിലേക്ക് നിക്ഷേപം ചുരുക്കണം.മിഡ് കേപ് ഓഹരികള്‍ നല്ല അന്തരീക്ഷത്തില്‍ മികച്ച നേട്ടം ഉണ്ടാക്കും. എന്നാല്‍ വളര്‍ച്ചക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള സാഹചര്യം ഇല്ലാതാകുക,ലാഭം മുഴുവന്‍ പലിശ ഇനത്തില്‍ നഷ്ടം ആകുക ,ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലതാകുക, ആവശ്യക്കാര്‍ ഇല്ലാതാകുക പോലുള്ള അവസരം ഉണ്ടാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വലിയ കമ്പനികള്‍ക്ക് കഴിയും. എന്നാല്‍ ചെറിയ കമ്പനികള്‍ പലതും ഇത്തരം അവസ്ഥയെ അതിജീവിക്കില്ല. അത് കൊണ്ട് വിപരീത സാഹചര്യങ്ങളില്‍ വ്യക്തമായി ധാരണകള്‍ ഉള്ള ചെറിയ കമ്പനികളില്‍ മാത്രം നിക്ഷേപിച്ചു കൂടുതല്‍ നിക്ഷേപങ്ങള്‍ ഒരേ സമയം വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന (ഉദാഹരാണം: ITC) ബ്ലൂ ചിപ്പ് ഓഹരികളിലേക്ക് മാറ്റുക .സ്റ്റോപ്പ്‌ ലോസ് നിര്‍ബന്ധമായും പാലിക്കുക. ഇതൊക്കെയേ ഇപ്പോള്‍ നമുക്ക് ചെയ്യാനാകൂ...

Tuesday, October 11, 2011

ഫ്ലാഷ് ന്യൂസ്‌

ധനലക്ഷ്മി ബാങ്ക് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റു ബാങ്കുകളെ അപേക്ഷിച്ച് മോശം പ്രകടനം ആണ് കഴിഞ്ഞ കുറെ നാളുകളായി നടത്തി വരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചു ബാങ്കുകളില്‍ ഒന്നായി വളരാല്‍ ഉള്ള ശ്രമത്തിനിടയില്‍ ഉണ്ടാകുന്ന ബാലാരിഷ്ടതകള്‍ ആണീ മോശം പ്രകടനത്തിന് കാരണം എന്ന ബാങ്കിന്റെ വാദത്തോട് യോജിക്കാനും കഴിയില്ല. എന്തൊക്കെ ആയാലും ഒരു ഫ്ലാഷ് ന്യൂസ്‌ വരുന്നതോടെ ഓഹരി വിലകളില്‍ വന്‍ തകര്‍ച്ച ഉണ്ടാകുന്ന അവസ്ഥ എപ്പോഴും ന്യായീകരിക്കാവുന്നതല്ല . Money matters,സണ്‍ TV , തുടങ്ങിയ ഓഹരി വിലകള്‍ കള്ളക്കളികള്‍ പിടിക്കപ്പെട്ടപ്പോഴും , മാരന്‍ കുടുംബ വീടുകള്‍ റെയ്ഡ് ചെയ്തപ്പോഴുംതകര്‍ന്നതിന് സമാനമായ സാഹചര്യമല്ല ധനലക്ഷ്മി ബാങ്ക് നേരിടുന്നത്. ബാങ്ക് ഓഫീസര്‍ യൂണിയന്‍ (ഈ യൂണിയന്‍ അംഗങ്ങള്‍ ഈ ബാങ്കില്‍ വളരെ കുറവാണെന്നും കേള്‍ക്കുന്നു) ഇന്ന് വെളിപ്പെടുത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണം അവര്‍ ഇന്ന് പെട്ടെന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ അല്ല. നേരത്തെ അറിയാവുന്ന കാര്യങ്ങള്‍ ഇന്ന് നല്ല സമയം നോക്കി വെളിപ്പെടുത്തി എന്ന് മാത്രം.ഇത് കരുതിക്കൂടി ബാങ്കിനെ കരി തേക്കാന്‍ ഉദ്ദേശിച്ചു നടത്തിയത് അതോ അതോ കഴമ്പുള്ള ആരോപണങ്ങള്‍ ആണോ എന്ന് കാലം തെളിയിക്കും.ഇത്തരം ആരോപണം വരുമ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതോടൊപ്പം ഈ ആരോപണം നടത്തിയവരോ അവരുമായി അടുപ്പം ഉള്ളവരോ ഈ ഓഹരിയില്‍ ഇന്ന് ഷോര്‍ട്ട് സെല്ലിംഗ് വഴി നേട്ടം ഉണ്ടാക്കിയിടുണ്ടോ എന്ന് കൂടി അന്വേഷിക്കണം. ബാങ്ക് യൂണിയനുകള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേരളത്തില്‍ ഇത് ആദ്യമായല്ല.ലോര്‍ഡ്‌ കൃഷണ ബാങ്ക് fedaral bank ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങിനെ സംഭവിച്ചാല്‍ Federal bank തകരും എന്നായിരുന്നു വാദം.അത് നടന്നില്ല .ആതെ bank ഇന്ന് HDFC ബാങ്കിന്റെ ഭാഗം ആയപ്പോള്‍ HDFC ബാങ്കിന് ഒരു കോട്ടവും പറ്റിയില്ല.ആര്‍ക്കും പരാതിയും ഇല്ല. ഒരിക്കല്‍ SBT തകരാന്‍ പോകുന്നു എന്ന് bank യൂണിയനുകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്ന് കരുതി യൂണിയന്‍ ചെയ്തത് തെറ്റാണെന്നോ പറഞ്ഞത് കളവു ആണെന്നോ എനിക്ക് അഭിപ്രായമില്ല.ശരിയും തെറ്റും അറിയുന്നതിന് മുന്‍പ് അവരുടെ ആരോപണം അന്തിമ വിധി ആയി അംഗീകരിക്കാന്‍ കഴിയില്ല എന്ന് മാത്രം. സാങ്കേതികമായി വളരെ വീക്ക്‌ അയ ഓഹരി ആണ് ധനലക്ഷ്മി ബാങ്ക്. വില്‍പ്പന സമ്മര്‍ദ്ദം വന്നപ്പോള്‍ ഓഹരി നിരുപാധികം കീഴടങ്ങിയത് അത് കൊണ്ടാണ്.പെട്ടെന്ന് നേട്ടം മോഹിച്ചു നിക്ഷേപിക്കവുന്നാ ഓഹരി അല്ല ഈ ബാങ്ക്.എന്നാല്‍ ദീര്‍ഘ കാല നിക്ഷേപത്തിന് ഈ ഓഹരി കൊള്ളാം എന്ന അഭിപ്രായ ഉള്ള ഞാന്‍ ഇന്ന് ഒരു അവസരം മുന്നില്‍ വന്നപ്പോള്‍ അത് മുതലാക്കി എന്ന് മാത്രം.55 രൂപയ്ക്കു ലഭിച്ചപ്പോള്‍ ആണ് ഞാന്‍ ഈ ഓഹരികള്‍ വാങ്ങിയത്. ഇനിയും ഈ ഓഹരി വില 40 രൂപയിലേക്ക് പോയാല്‍ കൂടുതല്‍ വാങ്ങി ആവറേജ് ചെയ്യാനും ഉദ്ദേശിക്കുന്നു. ആരെങ്കിലും ഒരു ആരോപണം ഉന്നയിച്ചാല്‍ ഉടനെ എല്ലാ ഓഹരികളിലും നാലില്‍ ഒന്ന് വിപണി മൂല്യം മണിക്കൂറുകള്‍ കൊണ്ട് നഷ്ട്ടം ആകുന്ന സാഹചര്യം ഉണ്ടാകില്ല.ഈ ഓഹരിയില്‍ നിക്ഷേപിക്കാന്‍ എടുത്ത തീരുമാനം തെറ്റായിരുന്നില്ലേ എന്ന് ചിന്തിക്കുന്ന വളരെ അധികം നിക്ഷേപകര്‍ ഈ ഓഹരി കൈ വശം വച്ചിരുന്നു.( SIB,AXIS,YES, INDUSIND പോലുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ നല്ല നേട്ടം ഉണ്ടാക്കിയപ്പോള്‍ ധനലക്ഷ്മി നിക്ഷേപകര്‍ക്ക് പറയാന്‍ ഉള്ളത് നഷ്ട്ടക്കണക്കുകള്‍ മാത്രം).ഒരു പ്രത്യേക വാര്‍ത്ത‍ മുതലാക്കി ഒരു ഓഹരിയില്‍ ഒരു ദിവസത്തേക്ക് എങ്ങിനെ കളിക്കാം എന്ന് അറിയാവുന്ന നിക്ഷേപകരുടെ സമീപനം കൂടി തകര്‍ച്ചക്ക് ആഴം കൂട്ടിയിട്ടുണ്ടാകം. വിദേശ നിക്ഷേപകര്‍ക്ക് മുന്‍ തൂക്കം ഉള്ള ഒരു ഓഹരിയാണ് ധനക്ഷ്മി .വിവാദങ്ങളില്‍ പെടുന്ന ഓഹരികളില്‍ നിന്നും മാറി നില്‍ക്കുക എന്ന വരുടെ പൊതു സമീപനം വില്‍പ്പന സമ്മര്‍ദം വര്ധിപ്പിചിരിക്കാം. ഒട്ടേറെ പ്രതീക്ഷകള്‍ ഉണര്‍ത്തിയ ഒരു ബാങ്ക് ആണ് ധനലക്ഷ്മി .ആ പ്രതീക്ഷകള്‍ക്ക് വലിയ കോട്ടം സംഭവിച്ചിരിക്കുന്നു. ഒരു നല്ല ടീം ഉണ്ടായതു കൊണ്ടായില്ല.പെര്‍ഫോം ചെയ്യണം. അത് ഇനിയും കഴിഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നവനും പരിതപിക്കും ഭാവിയില്‍..

ധനലക്ഷ്മി ബാങ്ക്

55 രൂപയ്ക്കു ഈ ഓഹരികള്‍ 200 എണ്ണം വാങ്ങി. എല്ലാ ആരോപണങ്ങളും അറിഞ്ഞു കൊണ്ടാണ് വാങ്ങിയത്. കമ്പനി പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കുന്നതില്‍ വിജയം കാണുന്നില്ലെങ്കിലും ഇന്ന് കണ്ട തകര്‍ച്ചക്ക് ന്യയീകരാണം ഉണ്ടെന്നു തോന്നുന്നില്ല..

Monday, October 10, 2011

കാംലിന്‍, ടാറ്റാ ഗ്ലോബല്‍..

കുറച്ചു നാളായി ഓഹരി വിപണിയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ കാംലിന്‍ ഓഹരി വിലയില്‍ ഉണ്ടായ വലിയ ഇടിവിനു വലിയ ന്യായീകരണം ഇല്ലെന്നു തോന്നിയത് കൊണ്ട് ഇന്ന് ആ ഓഹരികള്‍ 51 രൂപയായി വാങ്ങി.ടാറ്റാ ഗ്ലോബല്‍ ബീവറേജസ് 85 രൂപക്കും വാങ്ങി.ഈ രണ്ടു ഓഹരികളും പുതുതായി വാങ്ങിയതല്ല. നേരത്തെ ഉണ്ടായിരുന്ന നിക്ഷേപം വര്‍ധിപ്പിച്ചതാണ്....

Monday, August 29, 2011

പ്രത്യാശയുടെ നാളുകള്‍ വീണ്ടും..

രണ്ടാഴ്ചയായി ഒരു രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ച ഒരു സമരത്തിന്‌ താത്കാലിക അന്ത്യം ഉണ്ടായിരിക്കുന്നു. ജന മുന്നേറ്റത്തിനു മുന്നില്‍ പാര്‍ലിമെന്റിനു പോലും മുട്ട് മടക്കേണ്ടി വന്നു. എന്നാല്‍ ഇനി മുതല്‍ നിയമങ്ങള്‍ തെരുവില്‍ നിര്‍മ്മിക്കപ്പെടും എന്ന് കിരണ്‍ ബേദിയെപ്പോലെയുള്ളവര്‍ കരുതരുത്. കാലിക പ്രാധാന്യമുള്ള ഒരു പ്രശ്നം ഉയര്‍ത്തി ബഹുമാന്യനായ ഒരു ഗാന്ധിയന്‍ നിരാഹാരം തുടങ്ങിയപ്പോള്‍ ജനങ്ങള്‍ കൂടെ നിന്ന് എന്ന് കരുതി അദ്ദേഹത്തെ തുടര്‍ന്നും ഉപയോഗിച്ച് ജന നേതാക്കള്‍ ആകാം എന്ന് അവര്‍ കരുതരുത്. ഈ പ്രശ്നം ഇത്ര വഷളാക്കിയതില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആയ കപില്‍ സിബ്ബല്‍, മനീഷ് തിവാരി പോലുള്ളവര്‍ വലിയ പങ്കു വഹിച്ചപ്പോള്‍ ടീം അന്നാ യിലെ അംഗങ്ങള്‍ ആയ കിരണ്‍ ബേദിയും , അരവിന്ദ് കേജ്രിവാലും ചെറുതല്ലാത്ത പങ്കു വഹിച്ചു. MPമാര്‍ എല്ലാം ചീത്ത ആളുകളെന്നു തലയില്‍ മുണ്ടിട്ടു നാടകം കളിച്ചു കളിയാക്കിയ കിരണ്‍ ബേദിയെപ്പോലെയുള്ളവര്‍ പൊതു സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ എംപിയും കള്ളന്മാര്‍, പാര്‍ലിമെന്റ് കള്ളന്മാരുടെ കൂടാരം പൊതുജനം എന്നാല്‍ ടീം അന്നാ പറയുന്നത് മാത്രം ശരി വയ്ക്കുന്നവര്‍,അല്ലാത്തവര്‍ രാജ്യ ദ്രോഹികള്‍ ഇതൊന്നും ഗാന്ധിയന്‍ ചിന്തകള്‍ അല്ല. പാര്‍ലിമെന്റില്‍ അന്നായുടെ 3 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ സമരം പിന്‍ വലിക്കും എന്ന് അന്നാ തന്നോട് നേരിട്ട് പറഞ്ഞതാണ്‌ എന്ന് വിലാസ് റാവു പറയുന്നു. എന്നാല്‍ എല്ലാം ശുഭം എന്ന് തോന്നിയ സമയത്ത് പ്രശാന്ത്‌ ഭൂഷന്‍ വോട്ടെടുപ്പ് ഇല്ലാതെ സമരം അവാസനിക്കില്ല എന്ന് പറഞ്ഞതോടെ വീണ്ടും രംഗം വഷളായി. അതിനു കാരണം ആയി പറഞ്ഞത് ആരൊക്കെ ഇതിനേ എതിര്‍ക്കുന്നു എന്ന് തങ്ങള്‍ക്കു അറിയണം എന്നാണ്.ഇത് അഹങ്കാരത്തിന്റെ ഭാഷയാണ്. ജനാധിപത്യത്തിന്റെ അല്ല. ഇപ്പോള്‍ അന്നയും പറയുന്നു ,ജന ലോക്പലിനെ എതിര്‍ത്ത MP മാരുടെ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചു അവരെ വീണ്ടും തിരഞ്ഞെടുക്കരുതെന്നു ജനങ്ങളോട് ആവശ്യപ്പെടും എന്ന്. അത് നല്ല കാര്യം. ഈ ആവശ്യം ജനങ്ങള്‍ അംഗീകരിച്ചാല്‍ ആ MP തോല്‍ക്കട്ടെ. പക്ഷെ വീണ്ടും ജയിച്ചു കഴിയുമ്പോള്‍ പണക്കൊഴുപ്പ് കൊണ്ട് ജയിച്ചു എന്ന് പറയരുത്. പണം കൊടുത്താല്‍ ജനം വോട്ട് ചെയ്യുമെങ്കില്‍ ഇന്ന് തമിള്‍ നാട്ടില്‍ DMK ഭരിക്കുമായിരുന്നു.സിസ്റ്റത്തിനെ വിമര്‍ശിക്കുന്നു എന്ന പേരില്‍ പൊതു ജനത്തെ വിമര്‍ശിക്കരുത്. വോട്ട് ചെയ്തു പലരെയും തോല്‍പ്പിക്കയും ജയിപ്പിക്കയും ചെയ്ത അതെ പൊതു ജനം ആണ് രാംലീലയില്‍ ഞാന്‍ അന്നാ ആണ് എന്ന് പറഞ്ഞു തടിച്ചു കൂടിയത്. തിരഞ്ഞെടുപ്പ് രംഗത്തും പരിഷ്കരണങ്ങള്‍ ആവശ്യമാണ്‌. അതിന്റെ പേരില്‍ വീണ്ടും നിരാഹാരം ഉണ്ടാകുന്നതിനു മുന്‍പ് സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകണം. അടി കിട്ടിയാലേ ഉണരൂ എന്ന സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഈ രാജ്യത്തു അടുത്ത കാലത്തുണ്ടായ ഏറ്റവും നല്ല നിയമം ആണ് വിവരാവകാശ നിയമം.ആ നിയമം UPA നടപ്പാക്കിയത് ആരും നിരാഹാരം കിടന്നിട്ടല്ല, എന്നാല്‍ സര്‍ക്കാരിന്റെ സ്വന്തം തീരുമാനം അനുസരിച്ചും അല്ല. ആ നിയമം ഉണ്ടായതില്‍ നാം ഒരു പരിധി വരെ ഇന്ന് വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന അരുണ റോയിയൊടും അരവിന്ദ് കേജ്രിവാളിനോടും കടപ്പെട്ടിരിക്കുന്നു. അത്തരം ഇടപെടലുകള്‍ ഇനിയും ഉണ്ടാകണം. സമരം മഹാ വിജയം ആയിരുന്നു എന്ന് പറയുന്നവര്‍ ഈ സമരം തുടങ്ങിയപ്പോള്‍ ടീം അന്നാ മുന്നോട് വച്ച ആവശ്യങ്ങള്‍ മറന്നുപോയവര്‍ ആണ്. ജന ലോകപാല്‍ ബില്‍ അതെ പടി ചര്‍ച്ച ഇല്ലാതെ ഉടനെ പാര്‍ലിമെന്റ് പാസ്സ് ആക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജഡീഷ്യരിയും പ്രധാനമന്ത്രിയും ലോക്പല്‍ പരിധിയില്‍ വരണം. സര്‍കാരിന്റെ ബില്‍ പിന്‍ വലിക്കണം. ആരുടെ ഫോണ്‍ ചോര്‍ത്താനും ലോക പാലിന് അധികാരം. ഇത്തരം ആവശ്യങ്ങള്‍ ഇന്ന് എവിടെ പോയി. സ്റ്റാന്റിങ് കമ്മറ്റിക്ക് ഈ ബില്‍ വിടേണ്ട എന്നായിരുന്നു വേറെ ഒരു അവശ്യം.എന്ത് കൊണ്ട് സര്‍ക്കാര്‍ ഈ സമരം നേരത്തെ അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുത്തില്ല എന്ന് ചോദിച്ചാല്‍ അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ മുന്നോട്ടു വച്ചത് കൊണ്ട് എന്ന് വേണമെങ്കില്‍ ഉത്തരം പറയാം. പാര്‍ലിമെന്റ് ചര്‍ച്ചയില്‍ BJP , സിപിഎം തുടങ്ങി ഒരു കക്ഷിയും ജഡീഷ്യറി ലോകപാല്‍ പരിധിയില്‍ വരുന്നതിനോട് യോജിച്ചില്ല. പ്രധാന മന്ത്രിയുടെ പോലും ഫോണ്‍ ചോര്‍ത്താന്‍ അധികാരം വേണമെന്ന ജനലോകപാല്‍ വ്യവസ്ഥയെ അരുണ്‍ ജെട്ളി നിശിതമായാണ് വിമര്‍ശിച്ചത്. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച അദ്ദേഹം PM ന്റെ രാജ്യ രക്ഷാ പോലുള്ള പല വിഷയങ്ങളിലെയും തീരുമാനങ്ങളെ ലോകപാല്‍ പരിധിയില്‍ നിന്നും ഒഴിവാക്കണം എന്ന് നിര്‍ദ്ദേശിച്ചു. ഇങ്ങിനെ ആയിരിക്കണം ഒരു ബില്‍ ഉണ്ടാകേണ്ടത്. അല്ലാതെ തെരുവില്‍ ചിലര്‍ എഴുതിക്കൊടുക്കുന്നത് അതെ പോലെ അംഗീകരിച്ചു കൊണ്ടല്ല. എന്തായാലും ജനശക്തിയും ജനാധിപത്യവും വിജയിച്ചതില്‍ നമുക്ക് അഭിമാനിക്കാം. ഇന്ന് ഏതു ലോക ജനതയ്ക്ക് ആണ് ഇന്ത്യയോടു അസൂയ തോന്നാത്തത് ?? നമുക്ക് അഭിമാനിക്കാം..ഇന്ത്യക്കാരന്‍ ആയതില്‍..അന്നാ ഹസരെയോടു നന്ദി പറയാം ഗാന്ധിയന്‍ സമര മുറകളുടെ പ്രസക്തി ഇന്ത്യയില്‍ അപ്രസക്തമായിട്ടില്ലെന്നു ലോകത്തിനു കാണിച്ചു കൊടുത്തതില്‍.. ഇന്ന് ഈ സമരത്തിന്റെ ശുഭാന്ത്യം ഓഹരി വിപണി ഗംഭീരമായി ആഘോഷിക്കും . പക്ഷെ പണപ്പെരുപ്പം നിയന്ത്രണ വിധേയം ആകാതെ ,പലിശ നിരക്ക് കുറയാതെ, സര്‍ക്കാര്‍ പോളിസികള്‍ തീരുമാനിക്കുന്നതിലും നടപ്പാക്കുന്നതിലും വേഗതയും സുതാര്യതയും ഉണ്ടാകാതെ കരടികളോടുള്ള വിപണിയുടെ ആഭിമുഖ്യം ഉടനെ അവസാനിക്കും എന്ന് തോന്നുന്നില്ല ..

Friday, August 26, 2011

അഴിമതി തടയാന്‍ ബീഹാര്‍ ഇനി YouTube ഉപയോഗപ്പെടുത്തും...

ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നാമനായിരുന്ന ബീഹാര്‍ ഇന്ന് മാറിയിരിക്കുന്നു, ഒരു പാട്. ഈ മാറ്റം അവരുടെ സമീപനങ്ങളിലും ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അന്ന ഹസാരെ സമരത്തിന്റെ ഏറ്റവും നല്ല വശം ആതുണ്ടാക്കിയ അവബോധം ആണ്. അഴിമതിക്കെതിരെ പ്രതികരിക്കാന്‍ പൊതുജനത്തിന് ഭയം മാറിയിരിക്കുന്നു. അഴിമതി ആരോപണത്തിന് എതിരെ കണ്ണടക്കാന്‍ അധികാരികള്‍ ഭയക്കുകയും ചെയ്യുന്നു. ഇന്ദിര ആവാസ് യോജന സ്കീം അനുസരിച്ച് ഏതാണ്ട് പത്തു ലക്ഷത്തോളം ബീഹാറിലെ പാവപ്പെട്ടവര്‍ക്ക് വീട് വക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി തുടക്കമായിരിക്കുന്നു.സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു വിതരണം നടക്കുകയാണ്. ഇതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബീഹാറിന് 3000 കോടി രൂപ അനുവദിക്കയും ചെയ്തിരിക്കുന്നു. ഈ പണം ലഭിക്കുന്നതിനു പാവപ്പെട്ടവന്‍ ഇടനിലക്കാരനും ഉദ്യോഗസ്ഥനും കൈക്കൂലി നല്‍കേണ്ടി വരുന്നു. ഈ പദ്ധതി വഴി പണം വിതരം ചെയ്യുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാനും ബീഹാര്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. പരാതികള്‍ എഴുതി വാങ്ങുന്നതോടൊപ്പം പരാതികള്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുന്നു. ഈ പരാതികള്‍ പരിശോധിച്ച് വീഡിയോകള്‍ ഒന്നൊന്നായി YouTube ല്‍ അപ്‌ലോഡ്‌ ചെയ്തു അഴിമതിക്കാരെ നാറ്റിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം . ഇത് എത്രമാത്രം വിജയിക്കും എന്ന് കാത്തിരുന്ന് കാണാം. എന്തായാലും പുതുമയുള്ള ഈ ശ്രമത്തെ സ്വാഗതം ചെയ്യാം..

ജനക്കൂട്ടാധിപത്യം

ജനാധിപത്യത്തിനു മുകളില്‍ ജനക്കൂട്ടാധിപത്യം വിജയിച്ചു. ഇത് വരെ ശരി. ഇനി ജനക്കൂട്ടത്തിനു സര്‍വാധിപത്യം വേണമെന്ന് വാദിക്കരുത്. അന്നാ ഹസാരെ നിരാഹാരം അവാനിപ്പിക്കണം. ഇനി പാര്‍ലിമെന്റ് ചര്‍ച്ച കഴിയുന്നത്‌ വരെ സമരം അവസാനിക്കരുത് എന്നുണ്ടെങ്കില്‍ കിരണ്‍ ബേദിയോ, അരവിന്ദ് കേജ്രിവാള്‍ ,പ്രശാന്ത്‌ ഭൂഷന്‍ ഇവര്‍ ആരെങ്കിലും നിരാഹാരം കിടക്കട്ടെ. അന്നായുടെ ജീവന്‍ വിലപ്പെട്ടതാണ്‌. അത് ബ്ലാക്ക്‌ മെയില്‍ ഉപാധി ആകരുത്. നാട്ടില്‍ അഴിമതി കൊടികുത്തി വാഴുന്നു. സത്യം. ഭരണ വര്‍ഗ്ഗവും പ്രതിപക്ഷവും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു..അതിലേറെ വലിയ സത്യം. അഴിമതിക്ക് എതിരെ ശക്തമായി പ്രതികരിച്ച അന്നായുടെ കൂടെ പൊതു ജനം അണിനിരന്നത് സ്വാഭാവികം. ജനം സഹി കെട്ടിരിക്കുന്നു. ഇതിനൊരു അവസാനം വേണം. എന്ന് കരുതി ഈ ജന പിന്തുണ എന്തും ചെയ്യാന്‍ ഉള്ള ലൈസന്‍സ് ആയി അന്നയുടെ ഉപദേശകര്‍ കരുതരുത്. ഇത് ജനാധിപത്യ ഇന്ത്യ ആണ്. ഇവിടെ ജനാധിപത്യം ഉണ്ടായതു 10 ദിവസത്തെ ഉപവാസം കൊണ്ടല്ല. അത് 10 ദിവസത്തെ ഉപവാസം കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്..അത് ജനം തിരിച്ചറിയണം..അറിഞ്ഞു തുടങ്ങിയിരിക്കുന്നു.. ഈ സമരം ഈ നിലയില്‍ എത്തിച്ചത് ഒരു കാര്യവും നേരെ ചൊവ്വേ ചെയ്യാന്‍ അറിയാത്ത കേന്ദ്ര സര്‍ക്കാര്‍ ആണ്. അന്നായെ അഴിമതിവീരന്‍ എന്ന് വിളിച്ചതും അറസ്റ്റ് ചെയ്തതും എല്ലാം സമരതീയില്‍ എണ്ണ ഒഴിക്കുന്ന നടപടികള്‍ ആയിരുന്നു. പ്രധാന മന്ത്രിയുടെ ആദ്യ പ്രതികരണങ്ങളും തെറ്റായിരുന്നു. ഇന്ന് സര്‍ക്കാര്‍ ജനരോഷത്തിന്റെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. പ്രധാന മന്ത്രി ഇപ്പോള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ശരിയായ ദിശയില്‍ ആണ്. അത് അന്നാ അംഗീകരിക്കാന്‍ വൈകിക്കൂടാ.അതിനു ഉപദേശകര്‍ മുന്‍ കൈ എടുക്കണം. സര്‍ക്കാര്‍ ലോകപാല്‍ ബില്ലും, ജനലോക്പാല്‍ , അരുണ റോയിയുടെ ലോകപാലും,ജയ പ്രകാശ്‌ നാരായണന്റെ ലോക് സത്തയും ഇന്നുമുതല്‍ പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യും. ചര്‍ച്ചയിലൂടെ അന്നാ ഹസരേക്കും പൊതു ജനത്തിനും സ്വീകാര്യമായ ഒരു ബില്‍ നിയമമാകും. അതിന്റെ പരിധിയില്‍ പ്രധാന മന്ത്രിയും വരും.(ഭാവിയില്‍ ഇന്ത്യ അതിന്റെ ദോഷങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കില്ല) .ഇത് വരെ ചെയ്തതൊക്കെ ശരി. ഇനിയിപ്പോള്‍ ഞാന്‍ പറയുന്ന 3 കാര്യങ്ങള്‍ കൂടി നിയമം ആകും എന്നുറപ്പ് തരാതെ സമരം അവസാനിപ്പിക്കില്ല എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യത്തെ ജനക്കൂട്ടാധിപത്യം ഉപയോഗിച്ചുള്ള വെല്ലു വിളിക്കല്‍ ആണ്. അത് ഉണ്ടായിക്കൂടാ. സമരം അവസാനിപ്പിക്കണം. നിയമ നിര്‍മ്മാണത്തിന് ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളെ (അവരില്‍ അഴിമതിക്കാര്‍ ഉണ്ടാകാം,ഉണ്ട്) നോക്ക് കുത്തികള്‍ ആക്കി അന്നാ പറയുന്നതാകണം നിയമം എന്ന് പറയരുത്. അത് ശരിയല്ല. അറിഞ്ഞിടത്തോളം ജനലോക്പല്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ MP മാര്‍ അംഗീകരിക്കാന്‍ ഇടയുണ്ട് . എന്നാല്‍ താന്‍ പറയുന്ന 3 കാര്യങ്ങള്‍ പാസ്‌ ആകുന്ന ബില്ലില്‍ ഉണ്ടായിരിക്കും എന്ന് ഉറപ്പു കൊടുക്കണം എന്ന് പറയുന്നത് കാട്ടു നീതി ആണ്.ചര്‍ച്ചക്ക് മുന്‍പ് പാസ്‌ ആകുന്ന ബില്ലില്‍ ചില കാര്യങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പു കൊടുക്കാന്‍ പ്രധാനമന്ത്രിക്ക് അധികരാമുണ്ടോ? എന്താണീ പരമ പ്രധാനമായ ഈ മൂന്നു കാര്യങ്ങള്‍??. ലോക് ആയുക്ത എല്ലാ സംസ്ഥാനത്തും ഉണ്ട്ടാകണം എന്നത് ആണ് ഒരു ഉറപ്പ് . ഇത് ആനക്കാര്യം ആണോ? കേരളത്തിലും കര്‍ണാടകയിലും എല്ലാ ലോക് ആയുക്ത ഇപ്പോഴേ ഉണ്ടല്ലോ.. എന്നിട്ട് ഈ സംസ്ഥാനങ്ങള്‍ അഴിമതി മുക്തം ആയോ? ഇപ്പോള്‍ വലിയ ഉദ്യോഗസ്ഥര്‍ മാത്രം ആണ് ലോക് ആയുക്തയുടെ പരിധിയില്‍ വരുന്നത്. ചെറിയ ഉദ്യോഗസ്ഥരും കൂടി വരണം . ആ ഉറപ്പ് നല്‍കണം . 11 പേരുടെ കമ്മറ്റി ഇന്ത്യ മഹാരാജ്യത്തിലെ എല്ലാ അഴിമതിയും (പ്രധാന മന്ത്രി മുതല്‍ പ്യൂണ്‍ വരെ) ഞൊടിയിട കൊണ്ട് അന്വേഷിക്കും. ശിക്ഷിക്കും. ഇത് നടപ്പുള്ള കാര്യം ആണോ.ചെറുതായി തുടങ്ങി അധികാരങ്ങള്‍ വിപുലീകരിക്കാമല്ലോ. ഇത്തരം ബാലിശമായ ആവശ്യങ്ങളുടെ പേരില്‍ ഈ സമരം നീട്ടിക്കൊണ്ടു പോകുന്നത് അപകടം ആണ്.എല്ലാവരും നാളെ ദില്ലിക്ക് ചെല്ലണം എന്നാണ് ടീം അന്നാ പറയുന്നാത്. മസില്‍ പവര്‍ കൊണ്ട് നിയമ വ്യവസ്ഥയെ മറി കടക്കാന്‍ ഇനിയുള്ള ശ്രമങ്ങള്‍ നല്ലതല്ല. എങ്കില്‍ ഒരു ദിവസം അവര്‍ക്ക് താല്പര്യം ഉള്ള ഒരു നിയമം പാസ്‌ ആക്കണമെന്ന് പറഞ്ഞു ലക്ഷങ്ങളെ ഡല്‍ഹിയില്‍ കൊണ്ട് വരുന്ന മയാവതിമാരെയും ലാലുമാരെയം ഒക്കെ നമുക്ക് കാണേണ്ടി വരും. അന്ന് അവരോടു പാര്‍ലിമെന്റിന്റെ പരമാധികാരത്തെക്കുറിച്ച് വീമ്പു പറയാന്‍ നമുക്ക് കഴിയില്ല. ജനക്കൂട്ടം നിയമ നിര്‍മ്മാണം നടത്തിയ കഥാ പറഞ്ഞു നമുക്ക് സന്തോഷിക്കണം എങ്കില്‍ ഈ സമരം ഇന്ന് തീരണം..അല്ലെങ്കില്‍ ...ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ..

Thursday, August 18, 2011

ലോക് പാല്‍ വിവാദം ആര്‍ക്കു വേണ്ടി?

ലോക് പാല്‍ ബില്‍ നിയമമാകേണ്ടത് നാടിന്റെ ആവശ്യമാണ്.കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തില്‍ ഏറെയായി ഇത്തരം ഒരു ബില്‍ ലോക് സഭ അംഗീകരിച്ചിട്ട്‌ .പക്ഷെ ഒരിക്കലും നടപ്പിലായില്ല,നടപ്പിലാകരുതെന്നു ബന്ധപ്പെട്ടവര്‍ ആഗ്രഹിച്ചത്‌ കൊണ്ട് തന്നെ. ഇത്തവണ അത് നടപ്പിലാകുമെങ്കില്‍ അതിനു നാട് നന്ദി പറയേണ്ടി വരിക അന്നാ ഹസാരെയോടാണ്.പക്ഷെ എന്തും വിവാദം ആക്കുക. അത് ആളിപടര്‍ത്തി നാടിനെ മറ്റുള്ളവരുടെ മുന്നില്‍ ചെറുതാക്കുക.ഇതൊക്കെ ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു.സര്‍ക്കാരിനു അതിനു കഴിഞ്ഞില്ല, ഹസാരെക്കും കഴിഞ്ഞില്ല. എന്താണ് ഇവിടെ ഇപ്പോള്‍ ഇത്ര വലിയ ഇഷ്യൂ. അറബ് രാജ്യങ്ങളില്‍ നടക്കുന്നത് പോലെ ഭരണകൂട ഭീകരതയ്ക്ക് എതിരായ ഒരു സമരത്തില്‍ ആണോ നാം ഇന്ന്? പരിധി വിട്ടു പോകുന്ന വികാരപ്രകടനങ്ങള്‍ നമ്മുടെ രാജ്യത്തിന്‌ എത്ര ദോഷം ചെയ്യും എന്ന് ആരാണ് ചിന്തിക്കുന്നത്? സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകള്‍ (പ്രത്യേകിച്ച് ഫേസ് ബുക്ക്‌ )വഴി വരുന്ന സമരാഹ്വാനങ്ങള്‍ വസ്തുതകള്‍ വിലയിരുത്താതെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കയും ചെയ്താല്‍ ഞാന്‍ രാജ്യസ്നേഹി, അല്ലെങ്കില്‍ രാജ്യദ്രോഹി.അങ്ങിനെ ഒരു രാജ്യസ്നേഹി ആകുന്നതില്‍ എനിക്ക് താല്പര്യമില്ല. നാളെ അന്നാ ഹസാരെ തുടങ്ങാന്‍ പോകുന്ന സമരത്തിന്‌ മുന്നോടിയായി സര്‍ക്കാര്‍ കാണിച്ചതെല്ലാം അബദ്ധങ്ങള്‍ ആയിരുന്നു.സര്‍ക്കാര്‍ ഹസാരെയെയും കൂട്ടരെയും ഭയക്കുന്നു എന്ന തോന്നല്‍ അത് ശക്തമാക്കി.ശരിയായ തീരുമാനങ്ങള്‍ വേണ്ട സമയത്ത് എടുക്കാന്‍ പ്രാപ്തിയില്ലാത്ത ഇന്നത്തെ ഗവന്മേന്റ്റ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം.അവരുടെ വാദങ്ങള്‍ ശരിയായി അവതരിപ്പിക്കാന്‍ പോലും അവര്‍ക്കാകുന്നില്ല. ലോക് പാല്‍ ബില്‍ അവതരിപ്പിക്കാനും പാസ് ആക്കാനും സര്‍ക്കാര്‍ തയ്യാര്‍ ആണ്. ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാവുന്നതെ ഉണ്ടായുള്ളൂ. സര്‍ക്കാര്‍ ഭാഗത്തുള്ളവരുടെ അഹംഭാവവും ഹസാരെ സംഘത്തിന്റെ പിടിവാശിയും ഇതില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉള്ള പ്രതിപക്ഷ ശ്രമവും എല്ലാം ചേര്‍ന്നപ്പോള്‍ ഇന്ത്യ ഒരു പ്രതിസന്ധിയുടെ മുന്നില്‍ ആയി. സര്‍ക്കാര്‍ ലോക് പാല്‍ ബില്‍ ഹസാരെയും കൂട്ടരും കത്തിക്കുന്നത് കണ്ടു. അത്രയ്ക്ക് മോശം ആണോ സര്‍ക്കാര്‍ ഡ്രാഫ്റ്റ്‌ ചെയ്ത ബില്‍? ചെറുതായി താരതമ്യം ചെയ്തു നോക്കാം. G(സര്‍ക്കാര്‍): ലോക് പാലില്‍ 9 മെമ്പര്‍മാര്‍ ഉണ്ടാകും. H (ഹസാരെ) : ലോക് പാലില്‍ 10 മെമ്പര്‍മാര്‍ ഉണ്ടാകും.ഒരു ചെയര്‍ പേര്സനും. G : ചെയര്‍ പെര്‍സന്‍ ഒരു മുന്‍ സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ്‌ അല്ലെങ്കില്‍ ഒരു സുപ്രീം കോടതി ജഡ്ജി. H: അഭിപ്രായം പറഞ്ഞിട്ടില്ല. ലോക് പാല്‍ മെമ്പര്‍മാരെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിലെ അംഗങ്ങള്‍. G: പ്രധാനമന്ത്രി.ലോകസഭ സ്പീക്കര്‍.ലോകസഭ പ്രതിപക്ഷ നേതാവ്. രാജ്യസഭ പ്രതിപക്ഷ നേതാവ്.ഒരു ജഡ്ജി.ഒരു നിയമ വിദഗ്ദന്‍ .ഒരു കേന്ദ്ര മന്ത്രി. ഒരു പൊതു പ്രവര്‍ത്തകന്‍. H: പ്രധാന മന്ത്രി.ലോകസഭ പ്രതിപക്ഷ നേതാവ്. സുപ്രീം കോര്‍ട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു ജഡ്ജിമാര്‍.ഹൈകോടതികളിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു ചീഫ് ജസ്റ്റിസ്‌. CAG, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍. ആരൊക്കെ ലോക് പാല്‍ അന്വേഷണപരിധിയില്‍ വരും?. G: പ്രധാനമന്ത്രി (സ്ഥാനമൊഴിഞ്ഞ ശേഷം ), മന്ത്രിമാര്‍, MP ,സീനിയര്‍ ഉദ്യോഗസ്ഥര്‍,ട്രസ്റ്റുകള്‍. ജുഡിഷ്യറി ലോക് പാല്‍ പരിധിയില്‍ വരില്ല.ജുഡിഷ്യറിയിലെ അഴിമതി തടയാന്‍ പ്രത്യേക Judicial standards and accountability ബില്‍ കൊണ്ട് വരും. H: നിലവിലെ പ്രധാന മന്ത്രിയും,ജുഡിഷ്യറിയും കൂടി ലോക് പാല്‍ പരിധിയില്‍ വരും. അന്വേഷണം, ശിക്ഷ. G: ലോക് പാലിന് സ്വന്തമായുള്ള അന്വേഷണ ഏജന്‍സി പരാതി കിട്ടിയാല്‍ 3 മാസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണം.ആരോപിതന്റെ വിശദീകരണം കൂടി കേട്ട ശേഷം അന്വേഷണം തുടരേണ്ടതുണ്ടോ എന്ന് ലോക് പാല്‍ തീരുമാനിക്കും.പരാതി ലഭിച്ച ദിവസം മുതല്‍ ഒരു വര്‍ഷത്തിനകം (സാദ്ധ്യമെങ്കില്‍ 6 മാസത്തിനകം ) എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കണം.തുടര്‍ന്ന് പ്രത്യേക കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുകയും ആരോപിതനെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുകയും വേണം.കോടതി നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം. H: ലോക് പാല്‍ അന്വേഷണത്തിന് പരമാവധി ഒരു വര്‍ഷം.വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ പരമാവധി ഒരു വര്‍ഷം. G: സര്‍ക്കാര്‍ ഏജന്‍സികള്‍ ലോക് പാല്‍ ആവശ്യപ്പെടുന്ന ഏതു രേഖയും നല്‍കണം.ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തണം എങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. H: ആരുടെ ഫോണ്‍ ചോര്‍ത്താനും ലോക് പാലിന് അവകാശം ഉണ്ടാകും. G: അടിസ്ഥാനമില്ലാത്ത പരാതികള്‍ നല്‍കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും. H: പിഴ അടച്ചാല്‍ മതി, ആരോപണം കെട്ടി ചമച്ചത് ആണെന്ന് തെളിഞ്ഞാലും. G: 1988 ലെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ആരോപണങ്ങള്‍ മാത്രം ലോക് പാല്‍ അന്വേഷിക്കും. H: റേഷന്‍ കാര്‍ഡ്‌ നല്കാന്‍ വൈകിയാല്‍ പോലും അഴിമതി ആയി കണക്കാക്കി ലോക് പാലിന് അന്വേഷിക്കാം . G: അന്വേഷണം പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥനെ നീക്കണമെങ്കില്‍ ലോക് പാല്‍ ഗവന്മേന്റിനോട് ആവശ്യപ്പെടണം. H: ഉദ്യോഗസ്ഥനെ നേരിട്ട് പുറത്താക്കാന്‍ ലോക് പാലിന് അധികാരം ഉണ്ടാകും. ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യാം. G:ലോക് പാലിന് വേണ്ടി പ്രത്യേക കോടതികള്‍ ആകാം. H: ഹൈ കോര്‍ട്ട് ഫാസ്റ്റ് ട്രാക്ക് ബെഞ്ചുകള്‍ മതിയാകും. G: ആരോപണം ഉന്നയിക്കുന്നവന്റെ സുരക്ഷ - ഒന്നും പറയുന്നില്ല. H: സുരക്ഷ ഉറപ്പാക്കണം. G: ലോക് പാല്‍ കേന്ദ്ര ഗവന്മേന്റ്റ് കാര്യങ്ങള്‍ക് മാത്രം.സ്റ്റേറ്റ് ഗവര്‍മെന്റ് തല അഴിമതിക്ക് ലോക് യുക്ത. H: സ്റ്റേറ്റ് ലെവലിലും ലോക് പാലുകള്‍. ലോക് ആയുക്തയെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു ലക്‌ഷ്യം ഉദ്ദേശിച്ചുള്ള ബില്ലിനെക്കുറിച്ച് രണ്ടു വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ സ്വാഭാവികം. ഹസാരെ സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ ആണ് കൂടുതല്‍ ജനകീയം.എന്നാല്‍ സര്‍ക്കാര്‍ ഡ്രാഫ്റ്റ്‌ ചവറ്റു കുട്ടക്ക് യോഗ്യം എന്ന് പറയാന്‍ ഒക്കില്ല. തുറന്ന മനസ്സോടെ ഇരു പക്ഷവും ഒരിക്കല്‍ കൂടി ചര്‍ച്ചക്ക് തയ്യാര്‍ ആയാല്‍ സമവായം ഉണ്ടാക്കാന്‍ പ്രയാസം ഉണ്ടാകില്ല.ഇരു പക്ഷവും പ്രതിപഷ പാര്‍ട്ടികളും പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമിക്കണം. എന്നാല്‍ ഇതൊരു മത്സരവും തങ്ങളുടെ വിജയം ആണ് പ്രധാനം എന്ന രീതിയില്‍ ആണ് എല്ലാവരും പെരുമാറുന്നത്. തോല്‍ക്കുന്നത് ഭാരതവും, ഭാരതീയരും..അതാരും കര്യമാക്കുന്നുമില്ല. ...